പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ അനുബന്ധ ആവശ്യങ്ങളുടെ ആദ്യ ബാച്ചിലേക്കുള്ള 8,820 കോടി രൂപ ഉൾപ്പെടെ 21,246.16 കോടി രൂപ അധികമായി ചിലവഴിക്കാൻ പാർലമെന്റിന്റെ അനുവാദം തേടി കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ഇതിൽ, മൊത്തം ചിലവഴിക്കുന്ന തുക 18,995.51 കോടി രൂപ ആയിരിക്കുമെന്നും ലോക്സഭയിൽ അവതരിപ്പിച്ച പ്രസ്താവനയിൽ മന്ത്രി കൂട്ടിച്ചേർത്തു.
14 -മത് ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം ജമ്മു കശ്‌മീർ സംസ്ഥാന വിഹിതത്തിന് പകരമായി ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 8,820.62 കോടി രൂപ ഗ്രാന്റായി നൽകാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. റീകാപ്പിറ്റലൈസേഷൻ ബോണ്ടുകൾ വിതരണം ചെയ്യുന്നതിലൂടെ ഐഡിബിഐ ബാങ്കിന് മൂലധന സഹായമായി 2,500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബഹിരാകാശ വകുപ്പിന്റെ ചിലവുകൾക്കായി 666 കോടി രൂപയും ശമ്പളത്തിനും പോലീസിന്റെ റേഷൻ ചിലവിനുമായി 3,387.46 കോടി രൂപയും ധനമന്ത്രാലയം അനുവദിച്ചു.
പിപിഎഫ്, എൻപിഎസ്; റിട്ടയർമെന്റ് പ്ലാനിനായി ഏത് തിരഞ്ഞെടുക്കണം
നേരത്തെ, രാജ്യം മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെന്ന് നിർമ്മലാ സീതാരാമൻ രാജ്യസഭയിൽ അറിയിച്ചിരുന്നു. സാമ്പത്തിക വളർച്ചയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. പക്ഷേ അവ സാമ്പത്തിക മാന്ദ്യത്തിലോട്ട് എത്തില്ലെന്ന് ധനമന്ത്രി ഇന്നലെ വ്യക്തമാക്കി. രാജ്യസഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് നിർമ്മലാ സീതാരാമൻ ഇക്കാര്യങ്ങൾ അറിയിച്ചത്.