ജൂണില്‍ രേഖപ്പെടുത്തിയ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും ആഭ്യന്തര വിപണിയെ കരകയറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ധനകാര്യ ഓഹരികളാണ്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി പൊതുമേഖല ബാങ്കിംഗ് ഓഹരികളാണ് ഇത്തവണ ധനകാര്യ വിഭാഗത്തില്‍ നിന്നും മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.
അടുത്തിടെ സ്വകാര്യ ബാങ്ക് ഓഹരികളെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് പൊതുമേഖല ബാങ്കുകള്‍ പുറത്തെടുക്കുന്നത്. എന്‍എസ്ഇയിലെ പൊതുമേഖലാ ബാങ്ക് ഓഹരികളുടെ സൂചികയായ പിഎസ്‌യു ബാങ്ക് ഇന്‍ഡക്‌സ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 18 ശതമാനത്തോളം നേട്ടമാണ് കരസ്ഥമാക്കിയത്. ഇതേകാലയളവില്‍ എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതുസൂചികയായ നിഫ്റ്റി ബാങ്കിലെ മുന്നേറ്റം 12 ശതമാനമേയുള്ളൂ. അതേസമയം പൊതുമേഖല വിഭാഗം ബാങ്ക് ഓഹരികളില്‍ ബാങ്ക് ഓഫ് ബറോഡയാണ് 26.48 ശതമാനം മുന്നേറ്റത്തോടെ നേട്ടക്കണക്കില്‍ മുന്നിലെത്തിയത്.
കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ പൊതുമേഖലാ ബാങ്ക് ഓഹരികളുടെ പ്രകടനം
- ബാങ്ക് ഓഫ് ബറോഡ +26.48 %
- ഇന്ത്യന്‍ ബാങ്ക് +14.79 %
- സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ +14.20 %
- കാനറ ബാങ്ക് +14.19 %
- പഞ്ചാബ് നാഷണല്‍ ബാങ്ക് +9.83 %
- യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ +7.87 %
- ബാങ്ക് ഓഫ് ഇന്ത്യ +5.49 %
- യൂകോ ബാങ്ക് +2.84 %
- ബാങ്ക് ഓഫ് മഹാരാഷ്ട്ര +1.99 %
- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ +1.87 %
- പഞ്ചാബ് & സിന്ധ് ബാങ്ക് +0.97 %
- ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് -1.40 %
Also Read: ലയന വാര്‍ത്ത നിഷേധിച്ച് ഫെഡറല്‍ ബാങ്ക്; ഓഹരി വില ഇനി ഇടിയുമോ?
അനുകൂല ഘടകങ്ങള്‍
ഭൂരിഭാഗം ബാങ്കുകളും വായ്പാ വിതരണത്തില്‍ ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തി. ഇതിനോടൊപ്പം ഇടത്തരം, ചെറുകിട ബാങ്കുകളുടെ ആസ്തിയുടെ ഗുണമേന്മയില്‍ കൈവരിച്ച സ്ഥിരതയും ശ്രദ്ധേയമാണ്.
അടുത്തിടെ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ വായ്പയുടെ പലിശ അതിവേഗം ഉയരുകയും നിക്ഷേപകങ്ങളുടെ പലിശ സാവധാനം ഉയര്‍ത്തിയതിലൂടെയും ലഭിച്ച അറ്റ പലിശ വരുമാന വര്‍ധനവ്.
ജൂണ്‍ പാദഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ധനമന്ത്രാലയം പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം വിലയയിരുത്തിയിരുന്നു. കൂടാതെ രാജ്യത്തിന്റെ ഉത്പാദന മേഖലയിലേക്ക് കൂടുതല്‍ വായ്പ വിതരണം ചെയ്യാനും ആവശ്യപ്പെട്ടു.
പൊതുമേഖലാ ബാങ്കുകള്‍ മൂല്യമതിപ്പില്‍ (Valuations) തീരെ താഴ്ന്നു നില്‍ക്കുന്നതും അനുകൂല ഘടകമാണ്. എസ്ബിഐയും ഐഒബിയും ഒഴികെ ബാക്കി പിഎസ്‌യു ബാങ്ക് ഓഹരികളുടെ പ്രൈസ്-ടു-ബുക്ക് വാല്യൂ നിരക്ക് 1-ല്‍ താഴെയാണ്. അതേസമയം സ്വകാര്യ ബാങ്കുകളുടെ പ്രൈസ്-ടു-ബുക്ക് വാല്യൂ നിരക്ക് നോക്കിയാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്കിന്റേയും 3 മടങ്ങിലും കൊട്ടക് മഹീന്ദ്ര ബാങ്കിന്റേത് 5 മടങ്ങിലധികവുമാണ്.
Also Read: എഫ്ഡിക്ക് അപ്പുറം വിശാല ലോകം; നിക്ഷേപിക്കാന്‍ പറ്റിയ 4 വഴികൾ നോക്കാം
ആഴ്ചക്കാലയളവിലെ പിഎസ്‌യു ബാങ്ക് ഓഹരിയുടെ ചാര്‍ട്ടില്‍ ആര്‍എസ്‌ഐ സൂചകം ഓവര്‍ബോട്ട് (Overbougth) മേഖലയില്‍ നിന്നും അകലെയാണ് നില്‍ക്കുന്നത്. ഇതും അടുത്ത ഘട്ടം കുതിപ്പിനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു.
സമീപ ഭാവിയില്‍ പിഎസ്‌യു ബാങ്ക് സൂചിക 3,500 നിലവാരത്തിലേക്ക് മുന്നാറാമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. അതേസമയം സൂചികയുടെ ശക്തമായ സപ്പോര്‍ട്ട് 2,780 നിലവാരത്തിലാണ്.
അടുത്തഘട്ടം കുതിപ്പില്‍ ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഹരികളാവും മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുകയെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.