നഷ്ടസാധ്യത (റിസ്ക്) ഏറെയുള്ള നിക്ഷേപമാര്‍ഗമാണ് ഓഹരി വിപണി. എന്നിരുന്നാലും ഞൊടിയിടയില്‍ പണം സമ്പാദിക്കാമെന്ന മോഹവുമായി ഓഹരി വിപണിയിലേക്ക് എത്തുന്നവരും നിരവധിയാണ്. അടിസ്ഥാനപരമായി മികച്ച ഓഹരികളെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുകയും തുടര്‍ന്ന് ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ കൈനിറയെ ആദായം ലഭിക്കുമെന്നാണ് ചരിത്രം. അതാണ് ദീര്‍ഘകാല നിക്ഷേപം ചൊല്ലിത്തരുന്നതും.
എന്നാല്‍ എല്ലാ ഓഹരികളും മികച്ച നിലവാരത്തിലുള്ളവ അല്ലെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ചില സന്ദര്‍ഭങ്ങളില്‍ മികച്ച ഓഹരികള്‍ക്കും ശനിദശ പിടിപെടാറുണ്ട്. നന്നായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കമ്പനികളും അപ്രതീക്ഷിത കാരണങ്ങളാലും മറ്റും നഷ്ടക്കയത്തിലേക്ക് എടുത്തെറിയപ്പെടാറുമുണ്ട്. യൂണിടെക്, സുസ്ലോണ്‍, ആര്‍കോം, വോഡാഫോണ്‍, ഭെല്‍ തുടങ്ങിയ ഓഹരികളൊക്കെ ഉദാഹരണം.
ഒരു കാലത്ത് നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരികളായിരുന്നു ഇവയൊക്കെ. മികച്ച നേട്ടവും അക്കാലത്ത് മേല്‍സൂചിപ്പിച്ച ഓഹരികള്‍ നല്‍കിയിരുന്നു. പക്ഷേ സാഹചര്യം മാറിമറിഞ്ഞതോടെ ഈ ഓഹരികളൊക്കെ നിലംപരിശായി. ഒരു കാലത്തെ മള്‍ട്ടിബാഗറുകള്‍ ആയിരുന്നവര്‍ കേവലം പെന്നി ഓഹരികളായി രൂപാന്തരപ്പെട്ടു. സമാനമായി നേട്ടങ്ങളുടെ ഗതകാല സ്മരണയില്‍ കഴിയുന്നതും സമീപകാലത്ത് നിക്ഷേപകര്‍ക്ക് വമ്പന്‍ നഷ്ടം നല്കിയതുമായ 4 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
പിസി ജൂവലര്‍
സ്വര്‍ണം, ഡയമണ്ട് ആഭരണ വ്യവസായ രംഗത്ത് സ്വന്തം മേല്‍വിലാസം നേടിയെടുത്ത കമ്പനിയാണ് പിസിജെ ജൂവലര്‍. 2018 ജനുവരിയിലാണ് ഓഹരി അതിന്റെ സര്‍വകാല റെക്കോഡ് ഉയരത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഓഹരിയൊന്നിന് 600 രൂപയായിരുന്നു അന്നത്തെ വില. 2018-ല്‍ പിസി ജൂവലറിന്റെ വിപണിമൂല്യം 23,000 കോടിയുമായിരുന്നു. എന്നാല്‍ നാലു വര്‍ഷം കഴിയുമ്പോള്‍ ഈ ഓഹരിയുടെ അവസ്ഥ പരിതാപകരമാണ്. അടുത്തിടെയുണ്ടായ മുന്നേറ്റത്തിന് ശേഷവും 60 രൂപ നിലവാരത്തിലാണ് പിസി ജൂവലര്‍ ഓഹരി ഇപ്പോഴുള്ളത്.
2018 ജനുവരിക്ക് ശേഷം 10 മാസത്തിനുള്ളില്‍ ഓഹരി വില 90 ശതമാനത്തോളമാണ് ഇടിഞ്ഞത്. അതിനു മുമ്പ് 2016-നും 2018-നും ഇടയില്‍ പിസിജെ ജൂവലര്‍ (BSE: 534809, NSE : PCJEWELLER) ഓഹരി വമ്പന്‍ കുതിപ്പാണ് കാഴ്ചവെച്ചിരുന്നത്. 2016 നവംബറില്‍ 150 രൂപയിലായിരുന്ന ഓഹരി 2018 ജനുവരി എത്തുമ്പോഴേക്കും 600 രൂപയിലേക്ക് കുതിച്ചുയര്‍ന്നു.
എന്നാല്‍ 2019 ഫെബ്രുവരിയിലാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. അതിനോടകം ഓഹരി വിലയില്‍ കൃത്വിമം കാണിച്ചതിന് സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന 'വക്രന്‍ജീ'യുമായി ബിസിനസ് ബാന്ധവം പിസിജെ ജൂവലറിനുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് തിരിച്ചടിയായത്.
ഇതിനോടൊപ്പം പിസിജെ ജൂവലറിയുടെ ഓഹരി വില കുതിച്ചുയരുന്ന ഘട്ടത്തില്‍ പ്രമോട്ടര്‍മാരില്‍ ഒരാളായ പദംചന്ദ് ഗുപ്ത, കൈവശമിരുന്ന ഓഹരികള്‍ അനൗദ്യോഗികമായി സുഹൃത്തുക്കള്‍ക്കും കുടുബാംഗങ്ങള്‍ക്കും കൈമാറ്റം ചെയ്തതായും കണ്ടെത്തി. ഓഹരി വില ഉയര്‍ത്തുന്നതിനുള്ള കളികളായി ഇത് വ്യാഖ്യാനിക്കപ്പെട്ടതും തിരിച്ചടിയായി. ആരോപണത്തെ തുടര്‍ന്ന് പ്രമോട്ടര്‍മാര്‍ അറസ്റ്റിലായെങ്കിലും കുറ്റം ഇവര്‍ നിഷേധിച്ചു. ഇതിനിടെയില്‍ തന്നെ കമ്പനിനേതൃത്വത്തിന്റെ സുതാര്യതയില്ലായ്മയാലും ഉള്ക്കളികളാലും സംഭവിക്കാനുള്ള നഷ്ടം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സഹിക്കേണ്ടി വന്നിരുന്നു.
അതേസമയം കഴിഞ്ഞ 2 മാസമായി പിസിജെ ജൂവലര്‍ ഓഹരിയില്‍ കുതിപ്പ് പ്രകടമാണ്. എന്നാല്‍ പ്രത്യേക നടപടികളോ കാരണങ്ങളോ ഇതിനു പിന്നില്‍ ഇല്ലെന്നും എന്തുകൊണ്ടാണ് ഓഹരി വില ഉയരുന്നതെന്ന് അറിയില്ലെന്നും പ്രമോട്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യെസ് ബാങ്ക്
സ്വകാര്യ മേഖലയിലെ പുതുതലമുറ ബാങ്കിംഗ് സ്ഥാപനമെന്ന വിശേഷണത്തോടെ അതിവേഗം വളര്‍ന്നു കൊണ്ടിരുന്ന സ്ഥാപനമായിരുന്നു യെസ് ബാങ്ക്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കിട്ടാക്കട പ്രതിസന്ധിയില്‍ കുരുങ്ങിയതിനെ തുടര്‍ന്നുള്ള അനുകൂല സാഹചര്യവും ഒത്തുവന്നപ്പോള്‍ യെസ് ബാങ്ക് ഓഹരികള്‍ 2018 ഓഗസ്റ്റില്‍ സര്‍വകാല റെക്കോഡ് നിലവാരമായ 393 രൂപയിലേക്ക് ഉയര്‍ന്നു. അപ്പോള്‍ കമ്പനിയുടെ വിപണി മൂല്യം 90,800 കോടിയായിരുന്നു. തുടര്‍ന്ന് നേതൃത്വം തന്നെ വായ്പാ തട്ടിപ്പിന് കുട ചൂടിയതിന്റെ കഥകള്‍ പുറത്തു വന്നതോടെ യെസ് ബാങ്ക് ഓഹരി തകര്‍ന്നടിഞ്ഞു.
ആരംഭകാലത്ത് മിന്നുന്ന പ്രകടനം പുറത്തെടുത്തതിലൂടെ നിക്ഷേപകരുടേയും പ്രിയ സങ്കേതമായി യെസ് ബാങ്ക് (BSE: 532648, NSE : YESBANK) ഓഹരികള്‍ മാറിയിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ ബാങ്ക് മേധാവിയായിരുന്ന റാണ കപൂര്‍ അറസ്റ്റിലായതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്താകുന്നതും ബാങ്ക് പ്രതിസന്ധിയുടെ പടുകുഴിലേക്ക് വീണതും. ഇതോടെ 400 രൂപ നിലവാരത്തില്‍ നിന്നിരുന്ന യെസ് ബാങ്ക് ഓഹരി കുത്തനെ ഇടിഞ്ഞ് നൂറ് രൂപയിലും താഴേക്കു വീണു.
പിന്നീട് നഷ്ടക്കണക്കുകളുടെ ആഴം വെളിവായതോടെയും വമ്പന്‍ പ്രതിസന്ധിയിലുമായതോടെ ഓഹരി വില 2 വര്‍ഷത്തിനുള്ളില്‍ തന്നെ 10 രൂപ നിലവാരത്തിലേക്കും മുക്കൂകുത്തി വീണു. തകര്‍ച്ചയുടെ വക്കിലെത്തിയ യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് ഇടപെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നിക്ഷേപം സ്വരൂപിച്ച് പിടിച്ചു നിര്‍ത്തുകയായിരുന്നു.
റാണാ കപുര്‍ യെസ് ബാങ്ക് മേധാവി ആയിരുന്നപ്പോള്‍ 30,000 കോടി രൂപയുടെ വായ്പകളാണ് അനുവദിച്ചത്. ഇതില്‍ 20,000 കോടി രൂപയും കിട്ടാക്കടങ്ങളായി മാറി. അദ്ദേഹത്തിന്റെ കുടുംബം നിയന്ത്രിക്കുന്ന കമ്പനികള്‍ക്കും വന്‍തോതില്‍ വായ്പ നല്‍കിയിരുന്നു. ഇത്തരത്തില്‍ 4,300 കോടിയുടെ വായ്പ ആനുകൂല്യങ്ങളാണ് കപൂറിനും കുടുംബത്തിനും ലഭിച്ചത്. കനത്ത കൈക്കൂലി വാങ്ങി കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് വഴിവിട്ടു വായ്പ അനുവദിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൂണ്ടിക്കാട്ടുന്നു. 2020 മാര്‍ച്ചില്‍ റാണ കപൂര്‍ അറസ്റ്റിലായി. ഇപ്പോള്‍ നവി മുംബൈയിലെ ജയിലില്‍ കഴിയുകയാണ്.
അടുത്തിടെ വമ്പന്‍ മൂലധന സമാഹരണം നടത്തുമെന്നതിന്റെ വാര്‍ത്തകള്‍ യെസ് ബാങ്കുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ടെങ്കിലും കരകയറാനാകുമോയെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും.
എച്ച്ഡിഐഎല്‍
ഒരുകാലത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്‍ തരംഗം സൃഷ്ടിച്ച കമ്പനികളിലൊന്നായിരുന്നു ഹൗസിങ് ഡെവലപ്പ്മെന്റ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അഥവാ എച്ച്ഡിഐഎല്‍. 2007 ജൂലൈയില്‍ ഐപിഒ കഴിഞ്ഞതിനു ശേഷം 430 രൂപ നിലവാരത്തില്‍ നിന്നും നിര്‍ത്താതെ പറന്നുയര്‍ന്ന എച്ച്ഡിഐഎല്‍ ഓഹരി 2008 ജനുവരിയിലാണ് സര്‍വകാല റെക്കോഡ് നിലവാരമായ 1,084 രൂപ പ രേഖപ്പെടുത്തിയത്.
ഇതോടെ കമ്പനിയുടെ വിപണി മൂല്യവും 29,900 കോടിയിലേക്ക് വര്‍ധിച്ചു. അങ്ങനെ രാജ്യത്തെ മൂന്നാമത്തെ വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയെന്ന വിശേഷണവും കരസ്ഥമാക്കി. 2008-ല്‍ നേരിട്ട ആഗോള സാമ്പത്തിക മാന്ദ്യമാണ് എച്ച്ഡിഐഎല്‍ ഓഹരിക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്.
എന്നിരുന്നാലും ഉയര്‍ന്ന കടബാധ്യതയും താഴ്ന്ന തോതിലുള്ള പ്രവര്‍ത്തന വരുമാനവും പണമൊഴുക്കും കമ്പനിയെ പ്രതിസന്ധിയിലാഴ്ത്തിയത്. ഒരു പ്രോജക്ട് പൂര്‍ത്തിയാക്കും മുമ്പെ അടുത്തത് പ്രഖ്യാപിക്കുകയും അതിനുള്ള നീക്കുപോക്കുകളും ആരംഭിക്കുന്ന ശൈലി സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ തിരിച്ചടിക്കുകയും പ്രവര്‍ത്തന മൂലധനത്തെ അനിശ്ചിതാവസ്ഥയിലുമാക്കി. ഇതിനോടൊപ്പം എച്ച്ഡിഐഎല്‍ (BSE: 532873, NSE-BZ : HDIL) പ്രമോട്ടര്‍മാര്‍ ഉള്‍പ്പെട്ട വിവാദങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ കമ്പനി നിലംപൊത്തി. അതേസമയം പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി അദാനി പ്രോപ്പര്‍ട്ടീസ് എച്ച്ഡിഐഎല്ലിനെ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡിഎച്ച്എഫ്എല്‍
രണ്ട് വിവിധ കാലഘട്ടങ്ങളില്‍ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ച ഓഹരിയായിരുന്നു ദിവാന് ഹൗസിങ് ഫൈനാന്‍സ് ലിമിറ്റഡ് അഥവാ ഡിഎച്ച്എഫ്എല്‍ (ഇപ്പോള്‍ പിരാമല്‍ കാപിറ്റല്‍ & ഹൗസിങ് ഫൈനാന്‍സ്). 1998-നും 2008-നും ഇടയില്‍ ഓഹരി വില 5.5 രൂപയില്‍ നിന്നും 120-ലേക്ക് ഉയര്‍ന്ന് 2,000 ശതമാനം നേട്ടം സമ്മാനിച്ചു. 2008-ല്‍ വിപണി തിരിച്ചടി നേരിട്ടപ്പോള്‍ 25 രൂപയിലേക്ക് വീണ ഓഹരി 2009-ന് ശേഷം ക്രമാനുഗതമായി മുന്നേറി 2018-ല്‍ 678 രൂപയെന്ന സര്‍വാകല റെക്കോഡ് നിലവാരവും രേഖപ്പെടുത്തി.
2018-ലെ കിട്ടാക്കട പ്രതിസന്ധിയും 31,000 കോടിയുടെ വായ്പ പ്രമോട്ടര്‍മാര്‍ തട്ടിയെടുത്തെന്ന കേസും ഡിഎച്ച്എഫ്എല്‍ (BSE: 511072, NSE : DHFL) കമ്പനിയെ തകര്‍ത്തു. തട്ടിപ്പില്‍ സിബിഐയും ഇഡിയും കേസെടുത്തു. 2021 ജൂണില്‍ ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചു.
സംഗ്രഹം
ഒരുകാലത്ത് അറിയപ്പെട്ടിരുന്ന നിലയിലുള്ള നിരവധി ഓഹരികള്‍ നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തിയിട്ടുണ്ട്. മേല്‍സൂചിപ്പിച്ച ഓഹരികളിലെല്ലാം പ്രമോട്ടര്‍മാരുടെ സുതാര്യതയില്ലായ്മ, കമ്പനി നടത്തിപ്പിലെ പോരായ്മകള്‍, ഉയര്‍ന്ന കടബാധ്യത, റേറ്റിങ് ഡൗണ്‍ഗ്രേഡിങ്, പ്രമോട്ടര്‍മാര്‍ വിഹിതം കുറയ്ക്കുന്നതോ പ്ലഡ്ജ് ചെയ്യുന്നതോ പോലെയുള്ള പ്രതികൂല ഘടകങ്ങള്‍ കാണാനാകും. അതിനാല്‍ ഓഹരി വിപണിയിലെ അവസരങ്ങളേയും ചതിക്കുഴികളേയും തിരിച്ചറിയാന്‍ സാധിക്കണം. ഓഹരി വില മാത്രം നിക്ഷേപത്തിനുള്ള മാനദണ്ഡമാക്കാതെ കമ്പനിയുടെ അടിസ്ഥാനപരമായ കാര്യങ്ങളും ഭാവി ബിസിനസ് സാധ്യതയുമൊക്കെ വിലയിരുത്തുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications