ദില്ലി: ഇന്ത്യയില്‍ മദ്യപാന നിരക്ക് കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. 2010നും 2017നും ഇടയില്‍ ഇന്ത്യയുടെ വാര്‍ഷിക മദ്യപാനനിരക്ക് 38 ശതമാനമാണ് വര്‍ധിച്ചത്.
ഇടത്തരക്കാർക്ക് വേണ്ടി മാത്രം, രണ്ട് ലക്ഷം രൂപ വരെ നേടാം; എൽഐസിയുടെ പുത്തൻ പദ്ധതി
ശരാശരി മദ്യ ഉപയോഗം 5.9 ലിറ്റര്‍
2010ല്‍ ഒരാള്‍ ശരാശരി 4.3 ലിറ്റര്‍ മദ്യമായിരുന്നു ഒരു വര്‍ഷം അകത്താക്കിയിരുന്നതെങ്കില്‍ 2017 ആകുമ്പോഴേക്ക് അത് 5.9 ലിറ്ററായി വര്‍ധിച്ചതായും ലാന്‍സെറ്റ് ജോണല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം വ്യക്തമാക്കുന്നു. അതേസമയം ഈ കാലഘട്ടത്തില്‍ അമേരിക്കയിലും ചൈനയിലും മദ്യത്തിന്റെ ഉപയോഗം ചെറിയ തോതില്‍ മാത്രമാണ് കൂടിയത്. അമേരിക്കയില്‍ 2010ല്‍ 9.3 ലിറ്ററായിരുന്നത് 2017ല്‍ 9.8 ശതമാനമായും ചൈനയില്‍ 7.1 ലിറ്ററായിരുന്നത് 7.4 ലിറ്ററായും വര്‍ധിച്ചു.
ആഗോള തലത്തില്‍ 70 ശതമാനം വര്‍ധനവ്
1990 മുതല്‍ ആഗോള തലത്തില്‍ മദ്യ ഉപയോഗത്തിന്റെ തോത് 70 ശതമാനം വര്‍ധിച്ചതായും 189 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മദ്യ ഉപയോഗം വര്‍ധിച്ചതോടൊപ്പം ജനസംഖ്യ കൂടിയതും ഇതിന് കാരണമായി. 1990ല്‍ 2099 കോടി ലിറ്ററായിരുന്നു മദ്യ ഉപയോഗം. 2017ല്‍ അത് 3567 കോടിയായി മാറി. സമ്പന്ന രാജ്യങ്ങളില്‍ മദ്യത്തിന്റെ ഉപയോഗത്തില്‍ വലിയ മാറ്റമില്ലാതെ തുടരുമ്പോള്‍ ദരിദ്ര രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളില്‍ അത് കുത്തനെ വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
200ലേറെ രോഗങ്ങള്‍ക്ക് മദ്യം കാരണമാവുന്നു
2030 ആകുമ്പോഴേക്ക് ലോക ജനസംഖ്യയുടെ പകുതിയും മദ്യം ഉപയോഗിക്കുന്നവരായി മാറുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ നാലിലൊന്നു പേരും മാസത്തില്‍ ഒരിക്കലെങ്കിലും മദ്യപിക്കുന്നവരായി മാറും. ആഗോളതലത്തില്‍ മദ്യപാനം 200ലേറെ രോഗങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ കാരണമാവുന്നതായും ഗവേഷണത്തില്‍ വ്യക്തമായി.
ദരിദ്ര രാജ്യങ്ങളില്‍ മദ്യപാനം കൂടി
1990നു മുമ്പ് സാമ്പത്തികമായി അഭിവൃദ്ധിയുള്ള രാജ്യങ്ങളിലായിരുന്നു മദ്യത്തിന്റെ ഉപയോഗം കൂടുതലായി ഉണ്ടായിരുന്നത്. ഇക്കാലത്ത് മദ്യപാനത്തില്‍ യൂറോപ്പായിരുന്നു മുന്‍പന്തിയില്‍- ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജര്‍മന്‍ പ്രഫസര്‍ ജോക്കബ് മാന്തെ പറഞ്ഞു. എന്നാല്‍ കാലക്രമേണ ഇത് കീഴ്‌മേല്‍ മറിഞ്ഞു. വികസിത രാജ്യങ്ങളില്‍ മദ്യത്തിന്റെ ഉപയോഗം കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തപ്പോള്‍ ഇന്ത്യ, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ അതിന്റെ തോത് കുത്തനെ കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടകാരിയായ മദ്യത്തിന്റെ ഉപയോഗം 2025 ആകുമ്പോഴേക്ക് 10 ശമതാനം കുറയ്ക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കം ലോകത്തിന്റെ എല്ലാ ഭാഗത്തും വിജയിക്കാനിടയില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ മദ്യപാനം മോള്‍ഡോവയില്‍
2017ലെ കണക്കുകള്‍ പ്രകാരം വടക്കന്‍ ആഫ്രിക്കന്‍-മധ്യപൗരസ്ത്യ രാജ്യങ്ങളിലാണ് മദ്യപാനം ഏറ്റവും കുറവ്. ഒരാളുടെ ഉപയോഗം വര്‍ഷത്തില്‍ ഒരു ലിറ്ററില്‍ കുറവായിരുന്നു ഈ രാജ്യങ്ങളില്‍ മദ്യപാനം. അതേസമയം വര്‍ഷത്തില്‍ 12 ലിറ്റര്‍ തോതില്‍ മധ്യ-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് മുന്നില്‍. ആളുകള്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രാജ്യം മോള്‍ഡോവ (വര്‍ഷം 15 ലിറ്റര്‍)യും ഏറ്റവും കുറവ് കുവൈത്തും (0.005 ലിറ്റര്‍) ആണെന്നും പഠനം വ്യക്തമാക്കുന്നു.