26-ാം വയസ്സിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്, വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് ബിസിനസ് കരിയറാക്കി മാറ്റാൻ ഇറങ്ങിത്തിരിച്ച ആ ചെറുപ്പക്കാരന് തെറ്റിയില്ല. കഠിനാധ്വാനം കൊണ്ടും വിജയം കൈവരിക്കണമെന്ന അടങ്ങാത്ത അഭിനിവേശം കൊണ്ടും മുന്നേറിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന കേരളത്തിലെ നമ്പർ വൺ വ്യവസായിയുടെ 42 വർഷത്തെ ബിസിനസ് ജീവിതത്തിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം.
ജോലി ഉപേക്ഷിച്ച് ബിസിനസിലേയ്ക്ക്
തൃശ്ശൂർ പറപ്പൂർ സ്വദേശിയായ കൊച്ചൗസേപ്പ് 1970ൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് ഇലക്ട്രോണിക് സ്റ്റെബിലൈസറുകൾ നിർമ്മിക്കുന്ന ‘ടെലിക്സ്' എന്ന കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലിയ്ക്ക് കയറി. മൂന്ന് വർഷത്തോളം തിരുവനന്തപുരത്തുള്ള ഈ സ്ഥാപനത്തിൽ ജോലി നോക്കി. എന്നാൽ കരിയറിന് ഗുണം ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ജോലി രാജി വച്ച് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
എതിർപ്പുകൾ മറികടന്ന് സ്വന്തം ബിസിനസ്
26-ാം വയസ്സിൽ ജോലിയിൽ നിന്ന് ലഭിച്ച ആത്മധൈര്യം കൊണ്ട് ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. വീട്ടുകാരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു ആ തീരുമാനം. ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങിയാൽ പെണ്ണ് കിട്ടില്ലെന്ന് വരെ ബന്ധുക്കളിൽ നിന്ന് ഉപദേശം ഉയർന്നിരുന്നു. ഒടുവിൽ വീട്ടുകാരെ ഒരുവിധം പറഞ്ഞ് മനസ്സിലാക്കി.
പിതാവിൽ നിന്ന് കടം വാങ്ങിയ പണം
ബിസിനസ് തുടങ്ങാനായി 50000 രൂപ വീട്ടിൽ നിന്ന് തന്നെ വായ്പ ചോദിച്ചു. ബാക്കി 50000 രൂപ ബാങ്കിൽ നിന്ന് വായ്പയെടുക്കാനും തീരുമാനിച്ചു.
അങ്ങനെ 1977ൽ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റെബിലൈസറുകൾ നിർമ്മിച്ച് വിപണനം ചെയ്യുന്ന യൂണിറ്റ് കൊച്ചൗസേപ്പ് ആരംഭിച്ചു.
ടെലിവിഷൻ തരംഗവും ബിസിനസ് വളർച്ചയും
അക്കാലത്ത് കേരളത്തിൽ ആരംഭിച്ച ടെലിവിഷൻ തരംഗവും കടുത്ത വോൾട്ടേജ് ക്ഷാമവും ചിറ്റിലപ്പിള്ളിയുടെ ബിസിനസിന് ഗുണം ചെയ്തു. ഇതോടെ കേരളത്തിൽ സ്റ്റെബിലൈസറുകൾക്ക് മികച്ച വിപണി നേടികൊടുത്തു. ഇന്ന് വി-ഗാർഡ് ഇൻഡസ്ട്രീസിന് 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റുവരവുമാണുള്ളത്. ഇലക്ട്രോണിക് സ്റ്റെബിലൈസറുകൾക്ക് പുറമേ ഇലക്ട്രിക്ക് പമ്പ്, വാട്ടർ ഹീറ്ററുകൾ, കേബിളുകൾ, യു.പി.എസ്, ഫാനുകൾ തുടങ്ങിയവയും കമ്പനി ഉൽപ്പാദിപ്പിക്കുന്നുണ്ട്. വിഗാർഡിന് ശേഷമുള്ള ചിറ്റിലപ്പിള്ളിയുടെ അടുത്ത സംരംഭമായിരുന്നു വണ്ടര്‍ലാ ഹോളിഡെയ്‌സ്.
ബിസിനസ് മക്കൾക്ക് കൈമാറി
ഭാര്യ ഷീല ചിറ്റിലപ്പിള്ളിയും മക്കളായ അരുൺ, മിഥുൻ എന്നിവർ അടങ്ങുന്നതാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ കുടുംബം. വിഗാര്‍ഡിന്റെയും വണ്ടര്‍ലായുടെയും ചുമതലകൾ മക്കൾക്ക് കൈമാറി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തിരക്കുകൾ ഒഴിഞ്ഞ വിശ്രമ ജീവിതം നയിക്കുകയാണ് ഇപ്പോൾ. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പാര്‍ക്കുകളും റിസോര്‍ട്ടുകളുമുള്ള വണ്ടര്‍ലാ ഹോളിഡെയ്‌സിന്റെ മാനേജിംഗ് ഡയറക്റ്ററാണ് മൂത്ത മകൻ അരുണ്‍ കെ ചിറ്റിലപ്പിള്ളി. വിഗാര്‍ഡിന്റെ മാനേജിംഗ് ഡയറക്റ്ററായി 32 കാരനായ രണ്ടാമത്തെ മകൻ മിഥുന്‍ ചിറ്റിലപ്പിള്ളിയെയാണ് നിയമിച്ചിരിക്കുന്നത്.
വിട്ടുനിൽക്കാൻ സാധിക്കില്ല
ബിസിനസില്‍ വളരെ സജീവമായിരുന്ന ആര്‍ക്കും അങ്ങനെ പൂര്‍ണ്ണമായി മാറിനില്‍ക്കാന്‍ സാധിക്കില്ലെന്ന് ചിറ്റിലപ്പിള്ളി പറയുന്നു. അത് മനസിലാക്കിക്കൊണ്ടാണ് വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ആരംഭിച്ചതെന്നും. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലും വളരെ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്കദാനം
വൃക്കരോഗം ബാധിച്ച അടുത്ത ബന്ധു (മരുമകൾ പ്രിയയുടെ അമ്മ) കണ്ടുമുട്ടിയപ്പോഴാണ് വൃക്കരോഗികൾ അനുഭവിക്കുന്ന വേദനയും ബുദ്ധിമുട്ടും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തിരിച്ചറിഞ്ഞത്. ഇതിനെ തുടർന്ന് അദ്ദേഹം തന്റെ കിഡ്നി ദാനം ചെയ്യാൻ തീരുമാനിക്കുകയും ജോയി ഉലഹന്നാൻ എന്ന വ്യക്തിയെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് നടത്തുകയും ചെയ്തു.
എഴുത്ത് ജീവിതം
ഓർമ്മക്കിളിവാതിൽ, പ്രാക്ടിക്കൽ വിസ്ഡം ഇൻ റിയൽ ലൈഫ് ആൻഡ് മാനേജ്മെന്റ്, ഓർമ്മകളിലേയ്ക്ക് ഒരു യാത്ര, ദി ഗിഫ്റ്റ് എന്നീ പുസ്തകങ്ങളും ചിറ്റിലപ്പിള്ളി രചിച്ചിട്ടുണ്ട്. വി ഗാർഡിനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പുസ്തകമാണ് ഓർമ്മകളിലേയ്ക്ക് ഒരു യാത്ര. വൃക്കദാനത്തെകുറിച്ചുള്ള അനുഭവവും സന്ദേശങ്ങളും പ്രചരിപ്പിയ്ക്കുന്നതിന് വേണ്ടി എഴുതിയ പുസ്തകമാണ് ദി ഗിഫ്റ്റ്.
ഫോബ്സ് പട്ടിക
സമ്പത്ത് ജീവകാരുണ്യത്തിന് പങ്കുവയ്ക്കുന്നതിൽ മുൻനിരയിലുള്ള ഏഷ്യയിലെ 40 പേരുടെ ഫോബ്സ് പട്ടികയിൽ വി-ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഇടം നേടിയിരുന്നു. അദ്ദേഹം 2011ൽ വൃക്ക ദാനം ചെയ്തതും ശേഷം അവയവദാനം പ്രോൽസാഹിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് ഫോബ്സ് പട്ടികയിൽ സ്ഥാനം നേടിയത്.
തെരുവ് നായ്ക്കൾക്ക് എതിരെ സമരം
സംസ്ഥാനം നേരിടുന്ന വലിയ പ്രശ്‌നമാണ് തെരുവ് നാശ ശല്യം. ഇതിനെതിരെ നിരന്തരം പോരാടുന്ന ആളാണ് ചിറ്റിലപ്പിള്ളി. തെരുവു നായ്ക്കളെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചിറ്റിലപ്പിള്ളി നടത്തിയ സമരം മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ചിത്രങ്ങൾക്ക് കടപ്പാട് കമ്പനികളുടെ ഔദ്യോഗിക വെബ് പേജ്
malayalam.goodreturns.in