സാമ്പത്തിക തട്ടിപ്പുകളുടെ ലോകത്തെ പറ്റി ചിന്തിച്ചാൽ അത് അറ്റമില്ലാതെ നീങ്ങുകയാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് തട്ടിപ്പുകളുടെ മാത്രം കണക്കെടുത്താൽ ഇതിന്റെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം മനസിലാകും. റിസർവ് ബാങ്ക് കണക്ക് പ്രകാരം 83,638 ബാങ്ക് തട്ടിപ്പുകളാണ് 2021ൽ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ദിവസത്തേക്ക് കണക്കാക്കിയാൽ 229 എണ്ണം വരും. ഈ തട്ടിപ്പുകളിലായി 1.38 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടെങ്കിലും 1 ശതമാനത്തില്‍ താഴെ മാത്രമാണ് തിരിച്ചു പിടിക്കാനായത്. 1,0131.31 കോടി രൂപയോളം വരുമിത്.
രാജ്യത്തെ കൊള്ളയടിക്കുന്ന ഇത്തരം തട്ടിപ്പകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നതെങ്കിലും ഉന്നത ബന്ധങ്ങളുടെ സ്വാധീനം ഇവയ്ക്കുണ്ടാകുന്നുണ്ട്. വർഷങ്ങൾ കഴിയുന്തോറും ഇത്തരം ബാങ്ക് തട്ടിപ്പുകൾ കുറഞ്ഞു വരുന്നുണ്ടെന്ന് റിസർവ് ബാങ്ക് പറയുമ്പോഴും നഷ്ടമാകുന്ന തുക വലുത് തന്നെയാണ്. നിരവ് മോദി, വിജയ് മല്യ തട്ടിപ്പുകളേക്കാൾ രാജ്യത്തെ ഞെട്ടിച്ച ചില അഴിമതികൾ നോക്കാം.
എബിജി ഷിപ്പ്‍യാർഡ്
5 വര്‍ഷത്തിനിടെ 22,842 കോടി രൂപ, നീരവ് മോദിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനേക്കാൾ മുന്നില്‍ നില്‍ക്കുന്നതാണ് എബിജി ഷിപ്പ്‍യാർഡ് രാജ്യത്തെ ബാങ്കുകളിൽ നടത്തിയ തട്ടിപ്പ്. 28 ബാങ്കുകള്‍ അടങ്ങുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് എജിബി ഷിപ്പ്‍യാര്‍ഡ് വായ്പയെടുത്തത്. ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, എസ്ബിഐ എന്നിവരായിരുന്നു കണ്‍സോര്‍ഷ്യത്തിലെ പ്രധാന ബാങ്കുകള്‍.
2005 മുതലാണ് എബിജി ഷിപ്പ്‍യാര്‍ഡ് വായ്പകളെടുത്തത്. പിന്നീട് തിരിച്ചടവ് മുടങ്ങിയവ 2013 ല്‍ നിഷ്‌ക്രിയ ആസ്തിയായി. വായ്പ കരാറിന് വിപരീതമായി എബിജി ഷിപ്പ്‍യാര്‍ഡ് മറ്റു കമ്പനികളിലേക്ക് പണം മാറ്റി വിദേശ സബ്‌സിഡിയറികളില്‍ നിക്ഷേപിക്കുകയായിരുന്നു. 2017ൽ ഐസിഐസിഐ ബാങ്ക് എബിജി ഷിപ്പ്‍യാർഡിനെതിരെ പാപ്പരത്ത നടപടികളെടുത്തു.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി
2010 ല്‍ ഇന്ത്യയില്‍ ആദ്യമായി നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിൽ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്ന തരത്തിലുള്ള അഴിമതിയാണ് നടന്നത്. ഉദ്ഘാടനത്തിന് 12 ദിവസം മുന്‍പ് പ്രധാന വേദിക്ക് സമീപം പാലം തകര്‍ന്ന് വീഴുന്നതടക്കമുള്ള സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. 70,000 കോടി രൂപയുടെ അഴിമതിയാണ് കോമൺവെൽത്ത് ഗെയിംസിൽ നടന്നത്.
കളിക്കാര്‍ക്ക് ഉപയോഗിക്കേണ്ട തുകയുടെ പകുതിയാണ് ഉപയോഗിക്കപ്പെട്ടത്. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാടി ടൈമിംഗ് ഉപകരങ്ങള്‍ക്ക് നല്‍കിയ കരാറില്‍ വലിയ അന്തരമാണ് കണ്ടെത്തിയത്.141 കോടി രൂപയ്ക്ക് സ്വിസ് ടൈമിംഗ് കമ്പനിക്ക് നല്‍കിയാ കരാറില്‍ കരാര്‍ തുക 95 കോടി അധികമാണെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തി. കേസില്‍ 10 മാസത്തോളം കല്‍മാടി ജയിലിലൽ കിടന്നിട്ടുണ്ട്.
സ്റ്റാമ്പ പേപ്പര്‍ അഴിമതി
കര്‍ണാടകയിലെ ഖനപൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മധുര നാരങ്ങ വില്പന നടത്തിയിരുന്ന അബ്ദുള്‍ കരീം തെല്‍ഗിയാണ് രാജ്യം ഞെട്ടിയ 1991 ലെ സ്റ്റാമ്പ് പേപ്പര്‍ അഴിമതിക്ക് പിന്നിലെ ബുദ്ധി കേന്ദ്രം. 20,000 കോടിയുടെതാണ് ഈ തട്ടിപ്പ്. നാരങ്ങ വില്പനയിലൂടെ സമ്പന്നനാകാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ അദ്ദേഹം ആദ്യം സൗദിയിലേക്ക് പോയി. പിന്നീട് മുംബൈയില്‍ തിരിച്ചെത്തി ട്രാവല്‍ എജന്‍സി ആരംഭിച്ച അബ്ദുൾ കരീ പിന്നീട് വ്യാജ ഇമിഗ്രേഷൻ നടപടികൾ തുടങ്ങി.
ഇതിന്റെ പേരിൽ മുംബൈ പോലീസ് പിടിയിലായ സമയത്താണ് കള്ള സ്റ്റാമ്പ് പേപ്പര്‍ നിര്‍മിണത്തിന് ആവശ്യമായ സംഘത്തെ കണ്ടുമുട്ടുന്നത്.
നാഷണൽ സെക്യൂരിറ്റി പ്രസിൽ നിന്ന് വാങ്ങിയ പഴയ പ്രസിലായിരുന്നു അബ്ദുൾ കരീം സ്റ്റാമ്പ് പേപ്പറുകളും ജുഡീഷ്യല്‍ പേപ്പറുകളും തയ്യാറാക്കിയിരുന്നത്. ഇവി ബാങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വില കുറവില്‍ അദ്ദേഹം വില്പന നടത്തി. 2001ലായിരുന്നു ഈ തട്ടിപ്പിന് അവസാനം വീണത്.
30 വർഷത്തേക്ക് കോടതി ശിക്ഷിച്ചെങ്കിലും 2017 ൽ ജയിലിൽ കഴിയവെ അബ്ദുൾ കരീം മരണപ്പെട്ടു. എന്നാൽ മരണ ശേഷം നാസിക് സെഷൻസ് കോടതി തെളിവില്ലാത്തതിന്റെ പേരിൽ അബ്ദുൾ കരീമിനെയും മറ്റു 6 പ്രതികളെയും കുറ്റവിമുക്തരാക്കി.