ഏത് വഴിയിലൂടെയും ആദ്യം നടന്നവർക്ക് ചില പ്രയാസങ്ങളുണ്ടാകും. എന്നാൽ വേണ്ട പോലെ മുന്നിൽ വന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തിയാൽ വിജയം തന്നെയാകും ഫലം. ഇതുപോലെയാണ് ഡൽഹിക്കാരനായ അനുഭവ് ഗുപ്തയുടെ ബിസിനസ്. 2012ൽ ഓൺലൈൻ വസ്ത്ര നിർമാണ ബിസിനസ് ആരംഭിച്ച അനുഭവ് നേരിട്ട വെല്ലുവിളികൾ ചെറുതല്ല.
പക്ഷേ പിതാവിൽ നിന്ന് വാങ്ങിയ 2.5 ലക്ഷം രൂപയുമായി 20ാം വയസിൽ റിഗോ ഇന്റര്‍നാഷണല്‍ എന്ന കമ്പനി 10-ാം വർഷത്തിൽ 30 കോടി വിറ്റുവരവിലാണ് എത്തി നിൽക്കുന്നത്. ഈ വിജയത്തിലേക്കുള്ള പാത എങ്ങനെയെന്ന് നോക്കാം.
തുടക്കം
ഡല്‍ഹിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് അനുഭവ് ജനിക്കുന്നത്. വസ്ത്ര കയറ്റുമതി കമ്പനിയില്‍ ജോലിക്കാരനായിരുന്നു അദ്ദേഹത്തിന്റെ പാതിവ്. 2011 ല്‍ പൂനെയിലെ വിശ്വകര്‍മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഡൽഹിയിൽ തിരിച്ചെത്തിയാണ് ബിസിനസിനെ പറ്റി ആരംഭിക്കുന്നത്. കോഡിംഗില്‍ താല്‍പര്യമുണ്ടായെങ്കിലും സ്വന്തമായെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു ചിന്തകൾ. സ്കൂൾ കാലത്ത് വായിച്ച റിലയന്‍സിന്റെയും കോക്കകോളയുടെയും അടക്കമുള്ള വിജയകഥകൾ പ്രചോദമായി.
ഡൽഹിയിലെത്തി എഫ്എംസിജി ഉത്പ്പന്നങ്ങളെ പറ്റിയായിരുന്നു ആലോചന. വസ്ത്ര കയറ്റുമതി കമ്പനിയിൽ ജോലി ചെയ്യുന്ന പിതാവായിരുന്നു ഓൺലൈനായി വസ്ത്രം വിൽക്കുനന്ന വ്യവസായത്തെ പറ്റി അനുഭവിനോട് പറയുന്നത്.
ഇ-കോമേഴ്സ്
''ഞാന്‍ ഒരു ടെക്കി ആയിരുന്നു. അതിനാൽ തന്നെ എന്റെ തലയിൽ ഉദിക്കേണ്ട ചിന്തിക്കേണ്ടതായിരുന്നു ഇത്. പക്ഷേ അച്ഛനാണ് ഇതിന്റെ ആശയം തന്നത്'' അനുഭവ് പറഞ്ഞു. 2012 ല്‍ ഇത്തരമൊരു ബിസിനസിന്റെ സാധ്യതകളെ പറ്റി സംശയമുണ്ടായിരുന്നെങ്കിലും 2012 ജനുവരിയിൽ റിഗോ ഇന്റർനാഷണൽ ആരംഭിച്ചു.
ഡല്‍ഹി ബദാര്‍പൂര്‍ ഏരിയയില്‍ 500 ചതുരശ്ര അടി സ്ഥലത്ത് നിർമാണ യൂണിറ്റും 2 തൊഴിലാളികളും ചേര്‍ന്നാണ് കമ്പനിയുടെ തുടക്കം. ഷര്‍ട്ട്, ജീന്‍സ് ടീ ഷര്‍ട്ട് എന്നി മൂന്ന് ഉത്പ്പന്നങ്ങളായിരുന്നു തുടക്കത്തിലെ വിപണി. ഡല്‍ഹി, ലുദിയാന, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് തുണികൾ ശേഖരിച്ചത്.
പ്രതിസന്ധി
''ആദ്യ വർഷങ്ങള്‍ പ്രയാസമുള്ളതായിരുന്നു. ബിസിനസിലുള്ള ഓര്‍ഡറുകള്‍ കുറവായതോടെ ബിസിനസ് ആരംഭിക്കാനുള്ള തീരുമാനം ശരിയായരുന്നോ എന്ന് പോലും ചിന്തിച്ചു. പരിശ്രമങ്ങൾക്ക് അനുസരിച്ചുള്ള ഓര്‍ഡറുകള്‍ പോലും ലഭിക്കാതെയായി. എന്ത് ചെയ്യണമെന്നറിയാതെ പിന്മാറണമെന്നുള്ള ചിന്തകളുണ്ടായി'' അനുഭവ് ആദ്യകാലത്തെ വെല്ലുവിളികളെ വിവരിക്കുന്നു. തുടക്കത്തില്‍, ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിനായി ഗൂഗിളിലും ഫേസ്ബുക്കിലും പരസ്യങ്ങള്‍ ചെയ്തിരുന്നു. ഇതിനെ തുടർന്ന് സ്‌നാപ്ഡീലില്‍ നിന്നാണ് ആദ്യ സഹകരണം ലഭിക്കുന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് എന്ന ആശയം അവരാണ് പരിചയപ്പെടുത്തുന്നത്.
ഓർഡറുകൾ
ഇന്നത്തെ പോലെ സജീവമായിരുന്നില്ല എന്നതിനൊപ്പം ഇ-കോമേഴ്സ് രംഗത്തെ ഡെലിവറിയും സമയമെടുത്തുള്ളതായിരുന്നു. 'മെയ്ഡ്-ടു-ഓര്‍ഡര്‍ ഫോര്‍മുലയാണ് തുടക്കത്തിൽ പിന്തുടർന്നത്. ഓര്‍ഡറുകള്‍ വന്ന ശേഷം തയ്യൽ ആരംഭിച്ച് ഇസ്തിരിയിട്ട് കയറ്റി അയക്കുന്നതായിരുന്നു രീതി. 6 മാസത്തിന് ശേഷം 50-60 ഓര്‍ഡറിലേക്ക് എത്തുന്നത്. 2014 ല്‍ ജബോംഗുമായി സഹകരിച്ചത് മുതലാണ് ദിവസം 100ലധികം ഓര്‍ഡര്‍ ലഭിക്കാൻ തുടങ്ങിയത്.
30 കോടി വിറ്റുവരവ്
ഇന്ന് വിശാല ലോകത്താണ് റിഗോ ഇന്റര്‍നാഷണല്‍. പുരുഷന്മാരുടെ 3 ഉത്പ്പന്നങ്ങളിൽ നിന്ന് പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര, സ്‌നാപ്ഡീല്‍ എന്നി പ്രധാന ഇ-കമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി വില്പന നടത്തുന്ന രീതിയിലേക്ക് കമ്പനി വളർന്നു. ഓർഡറുകൾ കൂടിയതോടെ ജോലി പുറം കരാർ നൽകി.
ഇന്ന് 200 ഓളം തൊഴിലാളികൾ റിഗോ ഇന്റർനാഷണലിനായി ജോലി ചെയ്യുന്നുണ്ട്. ഷര്‍ട്ടുകള്‍, ഷ്രഗ്ഗുകള്‍, പോളോകള്‍, പ്രിന്റഡ് ടീസ്, ഹെന്‍ലി ആന്‍ഡ് വി-നെക്ക്‌സ്, ഡെനിംസ്, ഷോര്‍ട്ട്‌സ് എന്നിങ്ങനെ വിവിധ ഉത്പ്പന്നങ്ങൾ വില്പന നടത്തുന്നു. സ്വന്തം ഇ-കോമേഴ്സ് വെബ്സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്താനുള്ള ശ്രമങ്ങളും റിഗോ ആരംഭിച്ചിട്ടുണ്ട്.
ചിത്രങ്ങൾക്ക് കടപ്പാട്- theweekendleader


Click it and Unblock the Notifications