ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനായ രത്തൻ ടാറ്റ കമ്പനിയുടെ വളർച്ചയിൽ വലിയ പങ്കു വഹിച്ച വ്യക്തിത്വമാണ്. 2012 വരെ ചെയർമാൻ സ്ഥാനത്ത് തുടർന്ന അദ്ദേഹം ഇപ്പോൾ ടാറ്റ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് നടത്തി വ്യവസായ രംഗത്ത് അദ്ദേഹം നിറഞ്ഞു നിൽക്കുന്നുണ്ട്. 85കാരനായ രത്തൻ ടാറ്റയുടെ ജീവിതത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. രത്തൻ ടാറ്റയുടെ മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന്റെ തോളിൽ കയ്യിട്ട് സ്വാതന്ത്ര്യത്തോടെ ഇടപഴകുന്ന ഒരാളെ കണ്ടിട്ടുണ്ടാകും.
രത്തൻ ടാറ്റയുടെ ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജറും അദ്ദേഹത്തിന്റെ സഹായിയുമായ ശാന്തനു നായിഡുവാണ് ആ 'പയ്യൻ'. 4 വർഷത്തോളമായി രത്തൻ ടാറ്റയ്ക്കൊപ്പം ശാന്തനു പ്രവർത്തിക്കുന്നു. വർഷങ്ങളായി രത്തൻ ടാറ്റയോടൊപ്പമുള്ള ജീവിതത്തിൽ നിന്നും മനസിലാക്കിയ, രത്തൻ ടാറ്റ ജീവിതത്തിൽ മുറുകെ പിടിക്കുന്ന രണ്ട് മൂല്യങ്ങൾ എന്തൊക്കെയാണെന്ന് ശാന്തനു നായിഡു പറയുന്നു.
ആരാണ് ശാന്തനു നായിഡു
ടാറ്റ ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു നേരത്തെ ശാന്തനു നായിഡു. പൂനെ സര്‍വകലാശാലയില്‍ നിന്ന് 2014 ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത ശേഷമാണ് ടാറ്റ ഗ്രൂപ്പില്‍ ഡിസൈന്‍ എന്‍ജിനീയറായി ജോലിക്ക് കയറിയത്. ഇക്കാലത്ത് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റോഡിന് നടുവിലായി ഒരു നായയുടെ മൃതദേഹം ശാന്തനു കണ്ടത്. നായകള്‍ വാഹനമിടിച്ച് മരിക്കുന്നത് തടയനായി ദൂരെ നിന്ന് നായകളെ കാണുന്ന തരത്തില്‍ നായകളുടെ കഴുത്തിലിടുന്ന തിളക്കമുള്ള ഡോഗ് കോളര്‍ അദ്ദേഹം നിർമിച്ചു.
ശാന്തനുവും സുഹൃത്തുക്കളും ചേർന്ന് ഡോഗ് കോളറുകള്‍ പ്രചരിപ്പിച്ചു. വിജയകരമായ നായിഡുവിന്റെ ശ്രമം ടാറ്റ ഗ്രൂപ്പിന്റെ ന്യൂസ്ലെറ്ററില്‍ ഇടം പിടിച്ചു. ഫണ്ടിന്റെ അപര്യാപത കാരണം തന്റെ ശ്രമങ്ങൾ മുന്നോട്ട് പോവാത്ത സാഹചര്യത്തിലാണ് ശാന്തനു നായിഡു ആദ്യമായി രത്തൻ ടാറ്റയുമായി ബന്ധപ്പെടുന്നത്.
മൃഗ സ്‌നേഹിയായ രത്തന്‍ ടാറ്റയ്ക്ക് തന്റെ ആവശ്യം സഹിതം ശാന്തനു കത്തയച്ചു. നേരിൽ കാണമെന്നുള്ള മറുപടിയായി രത്തൻ ടാറ്റയുടെ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് രണ്ട് മാസത്തിന് ശേഷമാണ് ശാന്തനുവിന് ലഭിക്കുന്നത്.
Also Read: അപമാനം ചിരിച്ചു നേരിട്ട രത്തൻ ടാറ്റ; ഫോർഡ് ബ്രാൻഡിനെ വിലയ്ക്ക് വാങ്ങിയ മധുര പ്രതികാരം
മുംബൈ ഓഫീസില്‍ രത്തന്‍ ടാറ്റയെ നേരിട്ട് കണ്ട ശാന്തനുവിന് അദ്ദേഹം തന്റെ നായകളെ കാണിച്ചു നൽകുകയും ഡോഗ് കോളര്‍ സംരംഭത്തിന് ഫണ്ടിംഗ് നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് എംബിഎ പഠനത്തിന് പോയ ശാന്തനു തിരിച്ചെത്തിയ ശേഷമാണ് രത്തൻ ടാറ്റയുടെ ഫോൺ കോളെത്തുന്നത്. അസിസ്റ്റന്റായി വരാന്‍ താല്പര്യമുണ്ടോയെന്ന ഫോൺ കോളിന് പിന്നാലെയാണ് ശാന്തനു രത്തന്‍ ടാറ്റയുടെ ഓഫീസിലെ ഡെപ്യൂട്ടി ജനറല്‍ മാനേജറായി മാറിയത്.
രത്തൻ ടാറ്റ പിന്തുടരുന്ന 2 മൂല്യങ്ങൾ
രത്തന്‍ ടാറ്റയുമായുള്ള ഇത്രയും കാലത്തെ സഹവര്‍തിത്വത്തില്‍ നിന്ന് അദ്ദേഹം ജീവിതത്തിൽ മുറുകെ പിടിക്കുന്ന രണ്ട് മൂല്യങ്ങള്‍ ശാന്തനു വിവരിക്കുന്നു. നിസ്വാര്‍ത്വമായുള്ള അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ആദ്യത്തേത്ത്. തിരികെ ഒന്നും പ്രതീക്ഷിക്കാതെ അദ്ദേഹം ദിവസേനെ നിരവധി പേരെ സഹായിക്കുന്നുണ്ട്. ഓരോ ദിവസത്തിന് ശേഷവും അത് മറന്നുള്ള ജീവിതമാണ് അദ്ദേഹം പിന്തുടരുന്നത്.
രണ്ടാമത്തെ മൂല്യം വാക്കാണ്. രത്തന്‍ ടാറ്റ എപ്പോഴും തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നയാളാണ്. ഒരിക്കലും അദ്ദേഹം വാഗാദ്‌നങ്ങളില്‍ നിന്ന് പിന്നോട്ട് പോകാറില്ല. പറഞ്ഞത് എന്തുതന്നെയായാലും വാക്കിന് അദ്ദേം വില കല്‍പ്പിക്കുന്നുണുണ്ട്, ശാന്തനു പറയുന്നു.
Also Read: റിയല്‍ 'ഹീറോ'സ്; സൈക്കിൾ ഓടിച്ചു ലോകത്ത് നമ്പർ വൺ ആയ മുഞ്ജൽ സഹോദരങ്ങൾ; ഹീറോയുടെ കഥ
രത്തന്‍ ടാറ്റയുനായുള്ള തന്റെ അനുഭവത്തെ പറ്റി ശാന്തനു പുസ്തകം എഴുതിയിട്ടുണ്ട്. 'I Came Upon a Lighthouse' എന്ന പേരിലുള്ള പുസ്തകത്തിലാണ് അനുഭവങ്ങൾ വിവരിക്കുന്നത്. ടാറ്റ ട്രസ്റ്റിലാണ് ശാന്തനു പ്രവർത്തിക്കുന്നത്. ടാറ്റ പോലുള്ള കമ്പനികളിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാർക്ക് പ്രതിവർഷം 40 ലക്ഷത്തിലധികം ശമ്പളമുണ്ടാകുമെന്നാണ് റിപ്പോർട്ട്. രത്തൻ ടാറ്റയെ 85ാം വയസിലും സോഷ്യൽ മീഡിയ സജീവമായി ഉപയോഗിക്കാൻ സാഹായിക്കുന്നതും ശാന്തനുവാണ്.