കണക്കിൽപ്പെടാത്ത സമ്പത്തിൽ അധികവും 2000 രൂപ നോട്ടുകൾ; ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്
കണക്കിൽപ്പെടാത്ത വരുമാനത്തിനും ആസ്തിയ്ക്കുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് 2,000 രൂപ നോട്ടുകളെന്ന് ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട്. ഏറ്റവും പുതിയ ആദായനികുതി ഡാറ്റ അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിൽ പിടിച്ചെടുത്ത കണക്കില്ലാത്ത പണത്തിന്റെ പകുതിയോളവും 2000 രൂപ നോട്ടുകളായിരുന്നു.
ചൊവ്വാഴ്ച രാജ്യസഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത് അനുസരിച്ച്, 5 കോടിയിലധികം രൂപ പിടിച്ചെടുത്ത കണക്കില്ലാത്ത പണത്തിന്റെ കേസുകളിൽ കൂടുതലും 2,000 രൂപ നോട്ടുകളായിരുന്നുവെന്ന് കണ്ടെത്തി. 2017-18, 2018-19, 2019-20 യഥാക്രമം 67.91 ശതമാനം, 65.93 ശതമാനം, 43.22 ശതമാനം എന്നിങ്ങനെയാണ് പിടിച്ചെടുത്ത 2000 രൂപ നോട്ടുകളുടെ കണക്ക്.

കണക്കിൽപ്പെടാത്ത പണത്തിൽ 2,000 രൂപ നോട്ടുകളുടെ എണ്ണം കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നതെന്നും സർക്കാർ അറിയിച്ചു. 2016 നവംബർ 8ന് നിലവിലുണ്ടായിരുന്ന 1000, 500 എന്നീ നോട്ടുകൾ നിരോധിച്ചതിന് ശേഷമാണ് 2000 രൂപ നോട്ടുകൾ സർക്കാർ അവതരിപ്പിച്ചത്. അക്കാലത്ത് പല സാമ്പത്തിക വിദഗ്ധരും 2,000 രൂപ നോട്ട് കൊണ്ടുവരുന്നതിനെ വിമർശിച്ചിരുന്നുവെങ്കിലും വലിയ ഇടപാടുകൾക്ക് ഇത് ആവശ്യമാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
2,000 നോട്ടുകളുടെ നല്ലൊരു ഭാഗം പൂഴ്ത്തിവച്ചിരിക്കുന്നതിനാൽ വിപണിയിൽ 2000 രൂപ നോട്ടുകൾ വളരെ കുറവാണെന്നും വിദഗ്ധർ പറയുന്നു. അതേസമയം, പുതിയ 2,000 രൂപ നോട്ടുകളുടെ വിതരണം കുറഞ്ഞു. പൂഴ്ത്തിവയ്പ്പ് കണക്കിലെടുത്ത് സർക്കാർ വിതരണം നിയന്ത്രിച്ചിരുന്നു. നോട്ടുക്ഷാമം പരിഹരിക്കാൻ താത്കാലികമായി പുറത്തിറക്കിയതാണ് 2000 രൂപയുടെ നോട്ടുകൾ എന്നാണ് ആദ്യം മുതൽ പുറത്തിറങ്ങിയ അഭ്യൂഹങ്ങൾ. എന്നാൽ പിന്നീടും പല തവണ 2000 രൂപ നോട്ടുകൾ ഉടൻ പിൻവലിക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു.
കീറിയ നോട്ടുകൾ മാറ്റി എടുക്കുമ്പോൾ ശ്രദ്ധിക്കുക!! റിസർവ് ബാങ്കിന്റെ പുതിയ നിയമങ്ങൾ


Click it and Unblock the Notifications


