രണ്ട് ലക്ഷം രൂപയോ അതിൽ കൂടുതലോ പണം കൈമാറ്റം ചെയ്താൽ തുല്യ സംഖ്യ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ്. ഏപ്രില്‍ 1 മുതല്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള നോട്ടിടപാടുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
പിഴ 100 ശതമാനം
ആദായ നികുതി നിയമത്തിലെ സെക്ഷൻ 269 എസ്.ടി പ്രകാരം നിയമം ലംഘിച്ചാൽ തുകയുടെ 100 ശതമാനമാകും പിഴ ചുമത്തുക. തുക സ്വീകരിക്കുന്ന ആളില്‍ നിന്നാകും പിഴ ഈടാക്കുകയെന്നും വകുപ്പ് അറിയിച്ചു.
ലക്ഷ്യം കള്ളപ്പണം തടയൽ
ഇത്തരത്തിലുള്ള ഇടപാടുകള്‍ ഒരു ദിവസം നടക്കുന്നതോ, ഒരു പ്രത്യേക ഇടപാടിനായോ, വ്യക്തിക്കായോ കൈമാറ്റം ചെയ്യുന്നതും ആദായ നികുതി വകുപ്പ് തടഞ്ഞിട്ടുണ്ട്. ചില മുൻനിര പത്രങ്ങളിൽ വകുപ്പ് ഇക്കാര്യങ്ങൾ വിശദീകരിച്ച് പരസ്യം നൽകിയിരുന്നു. കള്ളപ്പണ ഇടപാടുകാരെ തടയുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മോഡി സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് നടപടി.
വിവരം അറിയിക്കാം
ഇത്തരത്തിലുള്ള അനധികൃതകൈമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ blackmoneyincometax.gov.in എന്ന ഇ- മെയിലില്‍ വിവരം അറിയിക്കാവുന്നതാണ്. ബാങ്കിംഗ് കമ്പനി, സർക്കാർ, പോസ്റ്റ് ഓഫീസ്, സഹകരണബാങ്കുകൾ എന്നിവിടങ്ങളിലെ പണമിടപാടിന് നിയന്ത്രണം ബാധകമല്ല.