ഖത്തറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഖത്തര്‍ റിയാല്‍ മാറ്റി നല്‍കില്ല. റിയാല്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ താത്കാലികമായി നിര്‍ത്താന്‍ വിമാനത്താവളങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകളിലെ ഫോറെക്‌സ് ഗ്രൂപ്പുകള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചു കഴിഞ്ഞു.
ഖത്തർ റിയാലിന്റെ മൂല്യത്തിൽ ഇടിവ്
ഭീകരരെ സഹായിക്കുന്നു എന്നാരോപിച്ച് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ വിദേശനാണ്യ വിപണിയിൽ ഖത്തർ റിയാലിന്റെ മൂല്യം ഇടിഞ്ഞിരുന്നു. ഡോളറിനെതിരെ ഖത്തർ റിയാലിന്റെ മൂല്യം 3.64 ആയിരുന്നു കഴിഞ്ഞ ദിവസം. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
കേരളത്തിലും വിനിമയം നിർത്തി
കേരളത്തിലെ ഏതാനും ബാങ്കുകളിലും എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും ഖത്തർ റിയാലിന്റെ വിനിമയം നിർത്തി. മൂല്യം ഇടിയുന്നതു മൂലമുള്ള നഷ്ടം ഒഴിവാക്കാനാണിത്. കൊച്ചി വിമാനത്താവളത്തിലെ മിക്ക വിദേശനാണ്യ വിനിമയ കൗണ്ടറുകളും കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ റിയാൽ എടുക്കാൻ തയ്യാറായില്ല.
താത്ക്കാലികം
ചില ബാങ്കുകളും എക്സ്ചേഞ്ച് സ്ഥാപനങ്ങളും ഖത്തർ റിയാലിന്റെ വിനിമയം നടത്താത്തത് താത്കാലികമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. റിസർവ് ബാങ്കോ സർക്കാരോ ഖത്തർ റിയാലിന്റെ വിനിമയം നിരോധിച്ചിട്ടില്ല. ഒരു ഖത്തർ റിയാലിന് 17.66 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.
മൂന്ന് ലക്ഷം മലയാളികൾ
ഖത്തറിലെ ആറര ലക്ഷം വരുന്ന ഇന്ത്യക്കാരിൽ മൂന്ന് ലക്ഷവും മലയാളികളാണ്. ഇവർക്ക് സ്വന്തം നാടുകളിലേയ്ക്ക് തിരിച്ചു പോരേണ്ട സാഹചര്യമില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നയതന്ത്ര പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു.
കേരളത്തിലേയ്ക്ക് 6500 കോടി
പ്രവാസികൾ ഒരു വർഷം കേരളത്തിലേയ്ക്ക് അയയ്ക്കുന്ന ആകെ തുക 63000 കോടിയാണ്. ഇതിൽ ഖത്തറിൽ ജോലി ചെയ്യുന്നവരുടെ വിഹിതം 6500 കോടിയോളം വരും.
ആശങ്ക വേണ്ട
ഖത്തറിൽ ജോലി ചെയ്യുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആശങ്കകൾ ഇല്ലാതാക്കാൻ ഇടപെടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഖത്തറിന്റെ സാമ്പത്തിക നില
ഖത്തറിന്റെ സാമ്പത്തിക നില ഭദ്രമാണെന്നാണു പൊതുവേയുളള വിലയിരുത്തൽ. ഏകദേശം 33500 കോടി യുഎസ് ഡോളറിന്റെ കരുതൽ ധനശേഖരം ഖത്തറിനുണ്ട്. പ്രകൃതി വാതക കയറ്റുമതിയിലൂടെ കോടിക്കണക്കിനു ഡോളർ ഓരോ മാസവും സമ്പാദിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കുകളെ സാമ്പത്തികമായി സുരക്ഷിതമാക്കാനും റിയാലിന്റെ വില പിടിച്ചു നിർത്താനും ഖത്തറിന് എളുപ്പത്തിൽ സാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
ഖത്തർ ബാങ്ക്
ദോഹ ബാങ്ക്, ഖത്തർ ഇസ്‌ലാമിക് ബാങ്ക് എന്നിവ ഗൾഫ് കോർപ്പറേഷൻ കൗൺസിലിൽ (ജിസിസി) ഉൾപ്പെടുന്ന രാജ്യങ്ങളിലും വ്യാപിച്ചു കിടക്കുന്നതാണ്. മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും ഈ ബാങ്കുകൾക്കു വലിയ തോതിലുള്ള നിക്ഷേപം ലഭിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തിൽ ഈ രാജ്യങ്ങളിലെ ബിസിനസ് നഷ്ടപ്പെടുന്നതു ഖത്തർ ബാങ്കുകളെ വൻതോതിൽ ബാധിച്ചേക്കാം.
malayala.goodreturns.in