സംസ്ഥാന സഹകരണ ബാങ്കുകളെയും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച് കേരള കോപ്പറേറ്റീവ് ബാങ്ക് രൂപവത്ക്കരിക്കാനുള്ള ശുപാർശ ഉൾക്കൊള്ളുന്ന പ്രൊഫ. എം.എസ്. ശ്രീരാം കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഏപ്രിൽ 28ന് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ് എന്നിവയുടെ അംഗീകാരം ലഭിക്കാനുള്ള നടപടികളാണ് അടുത്ത ഘട്ടം. കേരള സഹകരണ ബാങ്ക് നിലവില്‍ വരുമ്പോള്‍ ജില്ലാസഹകരണ ബാങ്കുകള്‍ ഇല്ലാതാകും. കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് എന്നിങ്ങനെ രണ്ട് തട്ടുകളിലായാവും പ്രവർത്തനം. സഹകരണ മേഖലയിലെ ഫണ്ട് ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാനും ഇതുവഴി സാധിക്കും.
കൂടാതെ കേരള ബാങ്ക് നിലവിൽ വരുന്നതോടെ വായ്പാ നിക്ഷേപ അനുപാതം ഉയരുകയും വായ്പ പലിശ നിരക്ക് കുറയുകയും ചെയ്യും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് സഹായകമാകും. 1000 കോടി രൂപ ബജറ്റ് വിഹിതമായോ ദീർഘകാല വായ്പയായോ അനുവദിക്കണമെന്ന് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളാ മാതൃക പിന്തുടർന്ന് പഞ്ചാബിലും സഹകരണ ബാങ്കുകൾ സംയോജിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, യു.പി തുടങ്ങിയ സംസ്ഥാനങ്ങളും ബാങ്ക് രൂപീകരണത്തെക്കുറിച്ചറിയാൻ കേരളവുമായി ബന്ധപ്പെട്ടിരുന്നു.
malayalam.goodreturns.in