ഇന്ത്യയിൽ വസ്തുവകകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ആധാർ നിർബന്ധമാക്കും. വസ്തു തർക്കങ്ങളും മറ്റും കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇന്ത്യയിലെ സ്ഥിരതാമസക്കാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വിതരണം ചെയ്യുന്നതാണ് ആധാർ കാർഡുകൾ.
വസ്തുവകകൾ സംബന്ധിച്ച തർക്കങ്ങളും പ്രശ്നങ്ങളും സാധാരണമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ആധാർ കാർഡുകളുടെ ഉപയോഗം സഹായിക്കുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഇഒ അജയ് ഭൂഷൻ പാണ്ഡെ പറഞ്ഞു.
വീടും സ്ഥലവും മറ്റും വിൽക്കുന്നതിനും വാങ്ങുന്നതിനും ഉടൻ ആധാർ നിർബന്ധമാക്കും. ആധാറിലെ വിരലടയാളങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിലെ കള്ളത്തരങ്ങൾ ഒരു പരിധി വരെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധാറും ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകളും ബന്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നിരവധി കാര്യങ്ങൾക്ക് ആധാർ നിർബന്ധമാക്കിയിരുന്നു. പാചകവാതക സബ്സിഡികൾ, റേഷൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയവ ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാണ്. സർക്കാറിന്റെ നിർദ്ദേശ പ്രകാരം നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടതും നിർബന്ധമാണ്. ജൂലായ് ഒന്നുമുതൽ പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാണ്.
malayalam.goodreturns.in