പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമായ വിശാല്‍ സിക്ക രാജി വച്ചതോടെ മുപ്പതിനായിരം കോടി രൂപയാണ് കമ്പനിക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ ഉണ്ടായ വന്‍ ഇടിവാണ് നിക്ഷേപകരെ തകര്‍ത്തു കളഞ്ഞത്.
എന്നാൽ പ്രത്യാഘാതം മറികടക്കുന്നതിന് ഓഹരികൾ തിരിച്ചുവാങ്ങാനൊരുങ്ങുകയാണ് ഇൻഫോസിസ്. ഇതിനായി കഴിഞ്ഞ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്കും 17 ശതമാനം പ്രീമിയവും നൽകും. 1150 രൂപയാണ് ഒരു ഒാഹരിയുടെ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്ക്. ഇൻഫി ബോർഡ് ഒാഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്.
ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് വിശാൽ സിക്കയുടെ രാജിക്കത്തില്‍ പറയുന്നു. വ്യക്തിപരമായ ആക്രമണങ്ങളാണ് രാജിക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോസിസ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ എന്‍ ആര്‍ നാരായണമൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നും പറയുന്നു.
ഇന്‍ഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സി.ഇ.ഒ. ആണ് വിശാല്‍ സിക്ക. 2014 ലാണ് സിക്ക സി.ഇ.ഒ സ്ഥാനത്തെത്തിയത്.
malayalam.goodreturns.in