കാറുകളുടെ ജിഎസ്ടി നിരക്കിൽ മാറ്റം. ഇത് സംബന്ധിച്ച ഓർഡിനൻസ് കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കും. ജി.എസ്.ടിക്ക് പുറമേ ഇപ്പോള്‍ ഈടാക്കുന്ന പരമാവധി 15 ശതമാനം വരെ ഈടാക്കുന്ന സെസ് 25 ശതമാനം വരെയാക്കി ഉയര്‍ത്താനാണ് തീരുമാനം.
സെസ് വദ്ധിപ്പിക്കും
ഇടത്തരം കാറുകള്‍, വലിയ കാറുകള്‍, എസ്യുവികള്‍, ആഡംബര കാറുകള്‍ എന്നിവയുടെ സെസ് ആയിരിക്കും വര്‍ദ്ധിപ്പിക്കുക. നിരക്കുകളില്‍ മാറ്റം വരുത്തണമെങ്കില്‍ ജി.എസ്.ടി നിയമത്തിലെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്. എന്നാൽ തത്ക്കാലം ഓര്‍ഡിനന്‍സ് പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.
ജിഎസ്ടിയും സെസ്സും
നിലവിൽ കാറുകള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 15 ശതമാനം വരെ സെസും ഈടാക്കുന്നുണ്ട്. എന്നാൽ ഇത് 25 ശതമാനം വരെയാക്കാനാണ് പുതിയ തീരുമാനം. നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറത്തിറക്കിയാല്‍ ഇത് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം ജി.എസ്.ടി കൗണ്‍സിലായിരിക്കും തീരുമാനിക്കുക.
ജിഎസ്ടിയ്ക്ക് ശേഷം
ജൂലൈ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം എസ്.യു.വികള്‍ക്ക് 1.1 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വില കുറഞ്ഞിട്ടുണ്ട്. സെസ് വര്‍ദ്ധിക്കുന്നതോടെ ഇത് ഇല്ലാതാകും. വില പഴയതിന് തുല്യമാകും.
ചെറു കാറുകള്‍ക്ക് ബാധകമല്ല
ചെറിയ കാറുകള്‍ക്ക് ബാധകമാവുന്ന സെസ് വര്‍ദ്ധിപ്പിക്കില്ല. 4 മീറ്റര്‍ വരെ നീളവും 1200 സി.സിയില്‍ താഴെ എഞ്ചിനുമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്ക് ഒരു ശതമാനം മാത്രമാണ് സെസ്. നാല് മീറ്ററില്‍ താഴെ നീളവും 1500 സിസിക്ക് താഴെ എഞ്ചിനുമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് മൂന്ന് ശതമാനം സെസാണ് ഈടാക്കുന്നത്.
വ്യാപാരികൾ ആശങ്കയിൽ
വിവരം അറിഞ്ഞ വ്യാപാരികൾ അൽപ്പം ആശയക്കുഴപ്പത്തിലാണ്. എന്തിനാണ് സർക്കാർ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ആർക്കും വ്യക്തമല്ല. ജി.എസ്.ടി കൗൺസിൽ നിയമപരമായ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
ഒരു ലക്ഷം വരെ ഉയരും
വെർണ, സെഡാനുകൾ, ക്രിറ്റ തുടങ്ങിയ കാറുകളുടെ വില 50,000 രൂപയിൽ നിന്ന് ഒരു ലക്ഷത്തിലേറെ ആയിരിക്കാനാണ് സാധ്യത. ആഢംബര കാറുകൾക്കും വില കൂടും.
malayalam.goodreturnd.in