പശുക്കൾക്കും പോത്തിനും ആധാര്‍ നമ്പർ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. മധ്യപ്രദേശിലെ 90 ലക്ഷത്തിലധികം കന്നുകാലികൾക്ക് ഉടൻ ആധാർ നമ്പർ ലഭിക്കും. ഇതോടെ കേന്ദ്രസർക്കാരിന്റെ ഈ പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനമായി മാറും മധ്യപ്രദേശ്.
പ്രതിമാസം 7.5 ലക്ഷം കന്നുകാലികൾ
ഇതിനായി സംസ്ഥാനത്തുടനീളം പ്രവർത്തനം നടന്നു വരികയാണ്. മൃഗത്തെകുറിച്ചുള്ള പൂർണ വിവരങ്ങൾ നേടിയതിനു ശേഷം ഒരു സോഫ്റ്റ്‍വെയറിൽ ഇത് (ഓൺലൈൻ ഡാറ്റാബേസിൽ) അപ്‍ലോഡ് ചെയ്യും. ഇത്തരത്തിൽ പ്രതിമാസം 7.5 ലക്ഷം കന്നുകാലികൾക്ക് ആധാർ നമ്പർ നൽകുകയാണ് മധ്യപ്രദേശ് സർക്കാരിന്റെ ലക്ഷ്യം.
മഞ്ഞ ടാഗ്
യുഐഡി നമ്പറുള്ള മഞ്ഞ ടാഗ് മൃഗങ്ങളുടെ ചെവിയിൽ ഘടിപ്പിക്കും. മൃഗസംരക്ഷണ വകുപ്പിലെ ഏതാണ്ട് 3,600ഓളെ ജീവനക്കാരാണ് ഈ ജോലി ചെയ്യുന്നത്.
പ്രധാന കേന്ദ്രം
ഗുജറാത്ത് ആസ്ഥാനമായ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. 2022ഓടെ ക്ഷീര രംഗത്ത് കാര്യമായ വളര്‍ച്ചയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുഐഡി നമ്പർ
പശുക്കൾക്ക് ലഭിക്കുന്ന യുഐഡി നമ്പറിലൂടെ, മൃഗങ്ങളുടെ ജനനത്തീയതി, സ്ഥാനം, പാലുത്പന്നങ്ങൾ, പ്രത്യുൽപാദന വിശദാംശങ്ങൾ, ആരോഗ്യ വിവരങ്ങൾ എന്നിവ ഓൺലൈനായി ലഭ്യമാകും. ഇത്തരം രേഖയുണ്ടെങ്കിൽ കാലികളെ തിരിച്ചറിയാനും കന്നുകാലികളെ കടത്തുന്നത് തടയാനും സാധിക്കും.
കന്നുകാലി കടത്തൽ
ബംഗ്ലാദേശിലേയ്ക്കും മറ്റും ഇന്ത്യയിൽ നിന്ന് അനധികൃത കന്നുകാലി കടത്തൽ വ്യാപകമാണ്. ഇതു തടയണമെന്നാവശ്യപ്പെട്ട് അഖിൽഭാരത് കൃഷി ഗോസേവാ സംഘ് സുപ്രീം കോടതിൽയിൽ ഹർജിയും നൽകിയിരുന്നു.
malayalam.goodreturns.in