രാജ്യത്തെ അതിസമ്പന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്‍ഹരിറ്റന്‍സ് ടാക്‌സ് അഥവാ എസ്റ്റേറ്റ് ഡ്യൂട്ടിയെന്ന് അറിയപ്പെടുന്ന ഈ നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങി.
നിശ്ചിത വരുമാനത്തിന് മുകളിലുള്ളവരില്‍ നിന്ന് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ നികുതി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ബജറ്റില്‍ പുതിയ നികുതി പ്രഖ്യാപിച്ചേക്കും. നിലവിൽ സമ്പത്തിനനുസരിച്ചുള്ള നികുതി ഇവർ അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ആലോചന.
ഇത് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക ചർച്ചകൾക്കും അഭിപ്രായ ശേഖരണത്തിനും ശേഷം മാത്രമേ അവസാന തീരുമാനമെടുക്കൂവെന്നാണ് കേന്ദ്രം പുറത്തു വിട്ട ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
1953മുതല്‍ ഇന്‍ഹരിറ്റന്‍സ് ടാക്‌സ് ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കിലും 1986ല്‍ ഇത് നിര്‍ത്തലാക്കിയിരുന്നു. രാജ്യത്ത് 1000 കോടിക്കുമുകളില്‍ ആസ്തിയുള്ള 617 പേരുണ്ടെന്നാണ് ഷാങ്ഹായിയിലെ ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍.
malayalam.goodreturns.in