രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസ് ജൂലൈ-സെപ്റ്റംബർ കാലഘട്ടത്തിലെ കണക്ക് പുറത്തുവിട്ടു. അറ്റാദായം 3,726 കോടി രൂപയായി ഉയർന്നു. തലേ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.4 ശതമാനമാണ് വളർച്ച.
കമ്പനി പ്രതീക്ഷിച്ചതിലും അധികമാണിത്. 3,523 കോടി രൂപ വരെ അറ്റാദായം നേടുമെന്നായിരുന്നു റോയിട്ടേഴ്സിന്റെ പ്രവചനം. വരുമാനം 2.9 ശതമാനം ഉയർന്ന് 17,567 കോടി രൂപയായി.
സഹസ്ഥാപകനായ നന്ദൻ നിലേകനി ചെയർമാനായി സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ ത്രൈമാസ കണക്കുകളാണ് പുറത്തു വന്നത്. ഓഗസ്റ്റിലായിരുന്നു വിശാൽ സിക്ക സ്ഥാനമൊഴിഞ്ഞിടത്തേക്ക് നിലേക്കനി നിയമിതനായത്.
നാരായണ മൂർത്തി, ക്രിസ് ഗോപാലകൃഷ്ണൻ, എസ്.ഡി. ഷിബുലാൽ, ടി.വി. മോഹൻദാസ് പൈ തുടങ്ങിയവർക്കൊപ്പം ഇൻഫോസിസ് ടെക്നോളജീസിനു തുടക്കമിട്ട നിലേക്കനി 1981 മുതൽ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഇൻഫോസിസിനെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി ഉൽപന്ന കയറ്റുമതി കമ്പനിയായി വളർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ചയാളാണ് ഇദ്ദേഹം.
malayalam.goodreturns.in