ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അവസാനതീയതി 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്കാണ് ഈ ഇളവ്. ആധാറില്‍ പേരു ചേര്‍ക്കുന്നതു വരെ മറ്റ് തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.
ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30-ല്‍ നിന്ന് ഡിസംബര്‍ 31 ആക്കുന്നതായി നേരത്തേ കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് വീണ്ടും തീയതി നീട്ടിയത്.
വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജികൾ ഒക്ടോബര്‍ 30 ന് കോടതി പരിഗണിക്കും. ആധാറില്ലാത്തതിന്‍റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കിയതിന്റെ നിയമസാധുത സുപ്രീംകോടതി ജൂണ്‍ ഒമ്പതിന്റെ വിധിയില്‍ ശരി വച്ചിരുന്നു.
malayalam.goodreturns.in