ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇന്ന് മുതൽ ഭക്ഷണത്തിനു വില കുറയും. ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് കൗൺസിൽ 12 ശതമാനവും 18 ശതമാനവുമായിരുന്ന നികുതി വെട്ടിക്കുറച്ചതാണ് വിലക്കുറവിന് കാരണം.
എസിയും നോൺ എസിയുമായ എല്ലാ റെസ്റ്റോറൻറുകൾക്കും കൗൺസിൽ 5 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഗവൺമെന്റിൽ നിന്ന് മറ്റ് ഔദ്യോഗിക വിജ്ഞാപനങ്ങൾ പുറത്തു വിട്ടിട്ടില്ല.
റെസ്റ്റോറന്റുകൾക്ക് നൽകുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ആനുകൂല്യം ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. നിലവിൽ എസി റെസ്റ്റോറന്റിൽ 18 ശതമാനവും നോൺ എസി റെസ്റ്റോറന്റുകളിൽ 12 ശതമാനവുമാണ് ജിഎസ്ടി നിരക്ക്.
എന്നാൽ 7500 രൂപയോ അതിൽ കൂടുതലോ മുറി വാടക ഈടാക്കുന്ന സ്റ്റാർ ഹോട്ടലുകളിലെ ഭക്ഷണശാലകളിൽ നിന്ന് 18 ശതമാനം ജിഎസ്ടി ഈടാക്കും. 7,500 രൂപയിൽ താഴെ വാടക ഈടാക്കുന്ന ഹോട്ടലുകളിലെ ഭക്ഷണത്തിന് 5 ശതമാനമായിരിക്കും ജിഎസ്ടി.
malayalam.goodreturns.in