അമേരിക്കൻ കമ്പനിയായ ആപ്പിളിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. കൃത്യമായ പദ്ധതിയുമായി എത്തിയാൽ ആപ്പിളിന് ഇന്ത്യയിൽ പ്ലാന്‍റ് തുടങ്ങാൻ സഹായം നൽകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
വിശദാംശങ്ങളടങ്ങുന്ന കൃത്യമായൊരു പദ്ധതിയുമായെത്തിയാല്‍ ആപ്പിളിന് എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ആപ്പിളിന് പ്ലാന്റ് തുടങ്ങുന്നതിന് മികച്ച സൗകര്യങ്ങളൊരുക്കുന്നത് തീരുമാനിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നതിന് കേന്ദ്രം സന്നദ്ധമാണെന്നും സുരേഷ് പ്രഭു അറിയിച്ചു.
ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങി ഐ ഫോണ്‍ നിര്‍മ്മാണം തുടങ്ങാന്‍ ആപ്പിള്‍ നേരത്തെ താല്‍പര്യം അറിയിച്ചിരുന്നുവെങ്കിലും ആപ്പിളിന്റെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം, വിതരണം, സര്‍വ്വീസ് എന്നിവയില്‍ 15 വര്‍ഷത്തെ നികുതിയിളവാണ് ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നത്.
30 ശതമാനം വസ്തുക്കള്‍ പ്രാദേശികമായി വാങ്ങണമെന്ന നിയമത്തിലും കസ്റ്റംസ് നികുതിയിലും ആപ്പിള്‍ ഇളവ് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാനാവില്ലെന്ന് മുന്‍ വാണിജ്യകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നതാണ്.
malayalam.goodreturns.in