നെസ്‌ലെ ഉല്‍പന്നമായ മാഗി ന്യൂഡില്‍സിന് വീണ്ടും കഷ്ടകാലം. ലാബ് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിരോധനം നേരിടുകയാണ് മാഗി.
പരിശോധനയില്‍ മാഗി ന്യൂഡില്‍സ് പരാജയപ്പെട്ടതോടെ നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും യുപിയിലെ ഷാജഹാന്‍പൂര്‍ ജില്ലാ അധികൃതര്‍ പിഴ ചുമത്തിയതായാണ് വിവരം. നെസ്‌ലെയ്‌ക്കെതിരെ 45 ലക്ഷം രൂപയുടെ പിഴയും വിതരണക്കാരായ മൂന്ന് പേര്‍ക്കെതിരെ 15 ലക്ഷത്തിന്റെ പിഴയും രണ്ട് വില്‍പ്പനക്കാര്‍ക്കെതിരെ 11 ലക്ഷത്തിന്റെ പിഴയുമാണ് ചുമത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ജില്ലാ അധികൃതര്‍ മാഗിയുടെ സാംബിളുകള്‍ ശേഖരിച്ചിരുന്നു. അനുവദനീയമായതില്‍ അധികമായി ചാരത്തിന്റെ അളവ് അന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാൽ പരിശോധന ഫലത്തിനെതിരെ അപ്പീല്‍ പോകുമെന്നാണ് അന്ന് നെസ്‌ലെ വ്യക്തമാക്കിയിരുന്നത്.
എന്നാൽ പരിശോധന ഫലത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും പിഴ അടക്കണമെന്ന നോട്ടീസും കമ്പനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് അധികൃതരുടെ ഇപ്പോഴത്തെ പ്രതികരണം. മാഗി ന്യൂഡിൽസിൽ മായമില്ലെന്നും, കൃത്രിമം നടത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
malayalam.goodreturns.in