ബിറ്റ്‌കോയിന്‍ ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. രാജ്യത്തെ അഞ്ചു ലക്ഷം ബിറ്റ്‌കോയിന്‍ ഇടപാടുകാര്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നിരീക്ഷിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം.
ബിറ്റ്കോയിൻ ഇടപാടുകൾ രാജ്യത്ത് ഇതു വരെ അംഗീകരിച്ചിട്ടില്ല. ആര്‍ബിഐയുടെയോ റെഗുലേറ്ററി അതോറിറ്റിയുടെയോ അംഗീകാരം ബിറ്റ്‌കോയിന് ഇല്ല. കേന്ദ്ര ബാങ്കുകള്‍ അടക്കം ബിറ്റ്കോയിൻ ഇടപാടുകൾ കരുതലയോടെയാണ് നിരീക്ഷിക്കുന്നത്.
രാജ്യത്തെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളിൽ കഴിഞ്ഞ ആഴ്ച്ച ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായിരുന്നു റെയ്ഡ്. ബംഗളൂരു ഓഫീസിലെ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് തന്നെയാണ് ഇപ്പോൾ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിറ്റ്‌കോയിന്‍ നിക്ഷേപത്തിലൂടെ ഉണ്ടാക്കിയ ലാഭത്തിന് മൂലധന നേട്ട നികുതി നൽകണമെന്നാണ് വകുപ്പിന്റെ ആവശ്യം.
malayalam.goodreturns.in