ഓഹരി വിപണിയുടെ തകർച്ചയ്ക്കൊപ്പം ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളുടെ മൂല്യവും തകർന്നടിയുന്നു. ഡിസംബറിൽ 19,511 ഡോളർ വരെ എത്തിയ ബിറ്റ്കോയിൻ മൂല്യം ഇന്ന് ഉച്ചയോടെ 6470 ഡോളറിലെത്തി.
2017 ജനുവരിയിൽ 1000 ഡോളർ മാത്രമായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. എന്നാൽ പിന്നീട് വൻ കുതിച്ചു ചാട്ടമാണുണ്ടായത്. എന്നാൽ വീണ്ടും 5000 ഡോളറിലേക്കുള്ള താഴ്ചയ്ക്കു താമസമില്ലെന്നാണ് വിദഗ്ധരുടെ പ്രവചനം.
ബിറ്റ്കോയിന്റെ മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ തന്നെ ആശങ്ക ജനിപ്പിച്ചിരുന്നു. ഭരണകൂടങ്ങളുടെയോ കേന്ദ്ര ബാങ്കുകളുടെയോ നിയന്ത്രണം ഇല്ലാതെ ലോകമെമ്പാടും ക്രയ വിക്രയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ് കോയിന്.
ഇന്ത്യയിൽ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുന്നതായി കണ്ടെത്തിയ ഒരു ലക്ഷത്തിലധികം പേർക്ക് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. നികുതി അടയ്ക്കാതെ വരുമാനത്തിൽ നിന്ന് ഒരു തുക ഡിജിറ്റൽ കറൻസികളിൽ നിക്ഷേപിച്ചവർക്കാണ് നോട്ടീസ് അയച്ചത്. കേന്ദ്ര ബജറ്റിൽ ക്രിപ്റ്റോ കറന്‍സി നിയമപരമല്ലെന്നും അവയുടെ വിനിമയവും ഇടപാടും തടയുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in