ജീവനക്കാരിൽ നിന്ന് ആദായ നികുതി ഇനത്തിൽ പിടിച്ച 3200 കോടി രൂപ 447 കമ്പനികൾ മുക്കി. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വരെയുള്ള കാലയളവിൽ ജീവനക്കാരിൽ നിന്ന് ഈടാക്കിയ തുകയാണ് സർക്കാരിലേക്ക് അടയ്ക്കാതെ വിവിധ കമ്പനികൾ മുക്കിയത്.
തടവും പിഴയും
മൂന്ന് മാസം മുതൽ ഏഴ് വർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിതെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ പറഞ്ഞു. ഉന്നത രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള നിർമ്മാണ മേഖലയിലെ ഒരു കമ്പനി ഇത്തരത്തിൽ 100 കോടി രൂപ വെട്ടിച്ചതായും ആദായ നികുതി വകുപ്പ് കണ്ടെത്തി.
കമ്പനികൾ
സിനിമ നിർമ്മാണ കമ്പനികൾ, സ്റ്റാർട്ട് അപ് കമ്പനികൾ, തുറമുഖ വികസന രംഗത്തുള്ള ചില കമ്പനികൾ, അടിസ്ഥാന സൗകര്യ വികസന കമ്പനി തുടങ്ങിയവയും ജീവനക്കാരിൽ നിന്ന് പണം ഈടാക്കിയ ശേഷം സർക്കാരിൽ നിക്ഷേപിക്കാതെ തട്ടിപ്പു നടത്തിയവയിൽപ്പെടുന്നു.
പകുതി തുക അടച്ചു
എന്നാൽ ചില കമ്പനികളാകട്ടെ 50 ശതമാനം തുക സർക്കാരിലേക്ക് അടയ്ക്കുകയും ബാക്കി കമ്പനിയുടെ ആവശ്യങ്ങൾക്കായി എടുക്കുകയുമാണ് ചെയ്തിട്ടുള്ളത്.
മാപ്പ് അപേക്ഷ
നികുതി വെട്ടിപ്പ് നടത്തിയ കമ്പനികളിൽ നിന്ന് വെട്ടിച്ച തുകയും പിഴയുമടക്കം തിരിച്ചു പിടിക്കാനുള്ള നടപടികൾ ആദായ നികുതി വകുപ്പ് തുടങ്ങിയിട്ടുണ്ട്. ചില കമ്പനികൾ മാപ്പപേക്ഷയുമായും രംഗത്തെത്തിയിട്ടുണ്ട്.
malayalam.goodreturns.in