രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താത്തവർക്കുള്ള പിഴ 75 ശതമാനം കുറച്ചു. പ്രതിമാസ പിഴ ആയ 50 രൂപയിൽ നിന്ന് 15 രൂപയായാണ് കുറച്ചിരിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ
പുതുക്കിയ നിരക്കുകൾ 2018 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 25 കോടി ഉപഭോക്താക്കൾക്കാണ് പുതിയ ഈ ആനുകൂല്യം ലഭിക്കുക.
നിരക്കുകൾ ഇങ്ങനെ
മെട്രോ, അർബൻ സെന്ററുകളിൽ ഉപഭോക്താക്കൾക്ക് പ്രതിമാസം 50 രൂപയായിരുന്നു മിനിമം ബാലൻസ് പിഴ. ഇത് 15 രൂപയാക്കി കുറച്ചിട്ടുണ്ട്. അതുപോലെ സെമി അർബൻ, റൂറൽ സെന്ററുകൾക്ക് പ്രതിമാസം 40 രൂപ പിഴയിൽ നിന്ന് 12 രൂപയാക്കിയും കുറച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞ നിരക്കുകൾക്ക് മുകളിൽ 10 ജിഎസ്ടി ചാർജ് ബാധകമായിരിക്കും.
ജിഎസ്ടി
മുകളിൽ പറഞ്ഞ നിരക്കുകൾക്ക് പുറമേ ഉപഭോക്താക്കൾ 10 രൂപ ജിഎസ്ടി നൽകേണ്ടി വരും. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താൻ കഴിയാത്ത നിക്ഷേപകരിൽ നിന്ന് കഴിഞ്ഞ എട്ട് മാസം കൊണ്ട് എസ്ബിഐ 1,771 കോടി രൂപ വരുമാനമുണ്ടാക്കി എന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ തീരുമാനം.
മുമ്പും നിരക്ക് കുറച്ചിരുന്നു
ശരാശരി മിനിമം ബാലന്‍സ് ഇല്ലാത്തിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മൊത്തം 1,772 കോടി രൂപയാണ് എസ്ബിഐ പിഴ ഈടാക്കിയത്. 25 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത് പിന്നീട് 20 രൂപ മുതല്‍ 50 രൂപ വരെയാക്കി കുറച്ചിരുന്നു.
മിനിമം ബാലൻസ്
കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്. പിന്നീട്, മെട്രോ നഗരങ്ങളില്‍ 3,000വും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായി ഇത് കുറച്ചിരുന്നു.
മിനിമം ബാലൻസ് ആവശ്യമില്ല
എസ്ബിഐ ബേസിക് സേവിഗിംസ് അക്കൗണ്ടുകളെയും പെന്‍ഷന്‍, ജന്‍ധന്‍ അക്കൗണ്ടുകളെയും മിനിമം ബാലന്‍സ് നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ അക്കൗണ്ടുകൾ ഉള്ളവർക്ക് മിനിമം ബാലൻസ് നിലനിർത്തേണ്ട.
malayalam.goodreturns.in