എയർ ഇന്ത്യയുടെ 76 ശതമാനവും എയർ ഇന്ത്യ എക്സ്പ്രസിന്റെ 100 ശതമാനവും ഓഹരി വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നു. എയർപോർട്ട് സേവനങ്ങൾക്കായി എയർ ഇന്ത്യ തുടങ്ങിയ ഉപ കമ്പനിയായ എയിസാറ്റ്സിലെ 50 ശതമാനം ഓഹരിയും ഗവൺമെന്റ് വിൽക്കുമെന്നാണ് വിവരം.
എയർ ഇന്ത്യയുടെയും ഉപകമ്പനികളുടെയും ഓഹരി വില്പനയ്ക്കു താത്പര്യ പത്രം ക്ഷണിച്ചു കഴിഞ്ഞു. മേയ് 14നകം താത്പര്യപത്രം സമർപ്പിക്കണം.
എയർ ഇന്ത്യ മാനേജ്മെന്റിനോ തൊഴിലാളികൾക്കോ ഇതിൽ പങ്കെടുക്കുന്നതിനു തടസ്സമില്ല.
ഓഹരി വിറ്റഴിക്കലിലൂടെ എയർ ഇന്ത്യയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലും എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം കൂട്ടി നൽകാൻ ഒരുങ്ങുന്നുവെന്ന് അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. നൂറോളം പൈലറ്റുമാരുടെ ശമ്പളമാണ് എയർ ഇന്ത്യ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 12 ലക്ഷം രൂപ വരെയാണ് ഇവരുടെ ശമ്പള വർദ്ധനവ്.
അരലക്ഷം കോടിയിലേറെ രൂപയുടെ കടബാധ്യതയിലാണ് എയർ ഇന്ത്യ. വർഷങ്ങളായി കമ്പനി നഷ്ടത്തിലാണ്. വാങ്ങുന്നവർക്കു കമ്പനിയുടെ മാനേജ്മെന്റ് നിയന്ത്രണം കൈമാറും.
malayalam.goodreturns.in