പ്രമുഖ നെറ്റ് വര്‍ക്കുകളായ വോഡഫോണിന്റെയും ഐഡിയയുടെയും ലയനം പ്രതിസന്ധിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം 19,000 കോടി രൂപ ഇരുകമ്പനികൾക്കും കൂടി കടമുണ്ട്. ലയനത്തിന് മുമ്പ് കടബാധ്യതകള്‍ തീര്‍ക്കണം എന്നാണ് ടെലകോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഓഹരി വില ഇടിഞ്ഞു
വാര്‍ത്ത പുറത്തു വന്നതോടെ ഐഡിയയുടെ ഓഹരി വില ഇടിഞ്ഞു. എന്തായാലും കടം തീര്‍ക്കാതെ ലയനം നടക്കില്ല എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ.
ജിയോയ്ക്ക് എതിരെ
റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാനാണ് ഐഡിയ - വോഡഫോണ്‍ ലയന നടപടികളുമായി മുന്നോട്ട് പോയത്. ലയനം കൊണ്ടല്ലാതെ നിലനില്‍പ്പ് പ്രയാസകരമാകുന്ന അവസ്ഥയിലാണ് ഐഡിയയും വോഡഫോണും. എന്നാല്‍ ലയനത്തിന്റെ ഭാവി എന്താകും എന്നത് സംബന്ധിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.
നേതൃനിര
ഇരു കമ്പനികളും സംയുക്തമായി പദവികളും സ്ഥാനമാനങ്ങളും വരെ നിശ്ചയിച്ചിരുന്നു. കുമാർ ബിർളയായിരിക്കും കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ. ബാലേഷ് ശർമ്മ സിഇഒ ആയി ചുമതലയേൽക്കും എന്നാണ് അടുത്തിടെ പുറത്തു വന്ന വാർത്തകൾ.
ഈ വർഷം ആദ്യപകുതി
ഈ വർഷം ആദ്യപകുതിയിൽ തന്നെ ലയനം പൂർത്തിയാകുമെന്നാണ് ഇരു കമ്പനികളും ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ പ്രതിസന്ധി കടന്നു വന്നതോടെ ലയനം നടക്കുമോ അതോ വീണ്ടും നീളുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
malayalam.goodreturns.in