വൊഡാഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാർ ഗ്രൂപ്പും തമ്മിലുള്ള ലയന പ്രക്രിയകൾ പുരോഗമിക്കുന്നതോടെ നിരവധി ജീവനക്കാർക്ക് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തൊഴിൽ നഷ്ട്ടപ്പെടാൻ സാധ്യത. കമ്പനികളുടെ ചെലവ് കുറയ്ക്കൽ, കാര്യക്ഷമത വർദ്ധിപ്പിക്കൽ എന്നിവയുടെ ഭാഗമായാണ് പിരിച്ചുവിടൽ.
5000ഓളം പേരെ പിരിച്ചുവിടും
ഇരു കമ്പനികൾക്കുമുള്ള വൻതോതിലുള്ള സാമ്പത്തിക സമ്മർദ്ദവും കോടിക്കണക്കിന് രൂപയുടെ കടവുമാണ് പിരിച്ചുവിടൽ നടപടികൾ വേഗത്തിലാക്കാൻ കാരണം. അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ചുരുങ്ങിയത് 5,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം.
മേയിൽ പൂർത്തിയാകും
ടെലികോം വകുപ്പിന്റെ ഒഴികെയുളള എല്ലാ അനുമതികളും ലഭിച്ച സ്ഥിതിയ്ക്ക് ലയനം മേയിൽ പൂർത്തിയാക്കാനാകുമെന്നാണ് നിലവിലെ വിലയിരുത്തൽ. എന്നാൽ ലയനത്തിന് മുമ്പ് എല്ലാ കടബാധ്യതകളും തീര്‍ക്കണം എന്നാണ് ടെലകോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വൊഡാഫോൺ പ്രതികരണം
പിരിച്ചുവിടൽ സംബന്ധിച്ച കാര്യങ്ങൾ വെറും ഊഹാപോഹങ്ങളാണെന്നും ഇരു കമ്പനികൾക്കും അന്തിമ ലയന അനുമതി ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ജീവനക്കാരുടെ എണ്ണത്തെ സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വൊഡാഫോൺ വക്താക്കൾ അറിയിച്ചു.
ജിയോയ്ക്ക് എതിരെ
റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാനാണ് ഐഡിയ - വോഡഫോണ്‍ ലയന നടപടികളുമായി മുന്നോട്ട് പോയത്. ലയനം കൊണ്ടല്ലാതെ നിലനില്‍പ്പ് പ്രയാസകരമാകുന്ന അവസ്ഥയിലാണ് ഐഡിയയും വോഡഫോണും.
നേതൃനിര
ഇരു കമ്പനികളും സംയുക്തമായി പദവികളും സ്ഥാനമാനങ്ങളും നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. കുമാർ ബിർളയായിരിക്കും കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ. ബാലേഷ് ശർമ്മ സിഇഒ ആയി ചുമതലയേൽക്കും എന്നാണ് അടുത്തിടെ പുറത്തു വന്ന വാർത്തകൾ.
malayalam.goodreturns.in