ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ മുന്നേറ്റമില്ലെന്ന് യുഎസ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്‍റെ റിപ്പോർട്ട് പുറത്തു വിട്ടു. കുറഞ്ഞ നിക്ഷേപ ഗ്രേഡായ ബിബിബി മൈനസിലാണ് ഇപ്പോഴും ഇന്ത്യയുടെ നിലയെന്നാണ് റിപ്പോർട്ട്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏറ്റവും ദുര്‍ബലമാണെന്ന് പറഞ്ഞു കൊണ്ടാണ് ഫിച്ച് റേറ്റിംഗ് ഉയര്‍ത്താന്‍ തയ്യാറാവാതിരുന്നത്. ദുര്‍ബലമായ സാമ്പത്തിക വരവ്, ഭരണ നിര്‍വഹണ നിലവാരത്തില്‍ നിലവിലുളള പിഴവുകള്‍, രാജ്യത്തെ നല്ലതല്ലാത്ത ബിസിനസ് അന്തരീക്ഷം, ഘടനാപരമായ മാന്ദ്യം എന്നിവയാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായി റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്.
2006 ഓഗസ്റ്റിലാണ് അവസാനമായി ഫിച്ച് ഇന്ത്യയുടെ റേറ്റിംഗില്‍ മാറ്റം വരുത്തിയത്. അന്ന് ബിബിബി പ്ലസ് റേറ്റിംഗില്‍ നിന്ന് റേറ്റിംഗ് താഴ്ത്തി ബിബിബി മൈനസാക്കിയിരുന്നു. ഫിച്ചിന്റെ പ്രധാന എതിരാളികളായ മൂഡിസ് ഇൻവെസ്റ്റേഴ്സ് സർവീസ് കഴിഞ്ഞ നവംബറിൽ 2004ന് ശേഷം ആദ്യമായി ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി അതേ റേറ്റിംഗില്‍ തുടരുകയാണ് ഇന്ത്യ. സാമ്പത്തിക രംഗത്തെ പരിഷ്കാരങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തിന്‍റെ സോവറിന്‍ റേറ്റ് ഉയര്‍ത്തണമെന്ന് ഫിച്ചിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തവണയും റേറ്റിംഗിൽ മാറ്റമില്ല. ന്യൂയോര്‍ക്കാണ് ഫിച്ചിന്‍റെ ആസ്ഥാനം.
malayalam.goodreturns.in