ട്രെയിനിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ അപകടമുണ്ടായി പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയാതാൽ നഷ്ടപരിഹാരത്തിന് അർഹരാണെന്ന് സുപ്രീം കോടതി.
തിക്കും തിരക്കും കാരണം തീവണ്ടിയിൽ നിന്ന് വീണ് മരിച്ച ജതൻ ഗോപെയുടെ ഭാര്യ റിന ദേവിയ്ക്ക് 4 ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ വിധി. 2002ൽ ബീഹാറിലെ കരോത്ത സ്റ്റേഷനിൽ നിന്ന് കയറിയ ജതൻ തീവണ്ടിയിൽ നിന്ന് വീണ് തത്ക്ഷണം മരിക്കുകയായിരുന്നു.
ഇരയുടെ അശ്രദ്ധ കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി നഷ്ട്ടപരിഹാരം നിഷേധിക്കരുതെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയൽ, ആർ.എഫ്. നരിമാൻ എന്നിവരുടെ ബെഞ്ച് വിധിച്ചു. റെയിൽവേ പരിസരത്ത് മൃതദേഹം കണ്ടെത്തി എന്നതു കൊണ്ട് മാത്രം അത് യാത്രികനാണെന്ന് കണക്കാക്കി നഷ്ട്ട പരിഹാരം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അതേ സമയം മൃതദേഹത്തിൽ നിന്നോ പരിക്കേറ്റയാളിൽ നിന്നോ ടിക്കറ്റ് കണ്ടെടുത്തില്ല എന്നതു കൊണ്ട് മാത്രം യാത്രികനല്ല എന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. അപകടമുണ്ടായ ദിവസം മുതലുള്ള നഷ്ട്ട പരിഹാരമാണ് പലിശ കണക്കാക്കി നൽകുക. 1988ലെ വാഹനാപകട നിയമത്തിന് സമാനമായ രീതിയിലാണ് പലിശ കണക്കാക്കേണ്ടത്.
malayalam.goodreturns.in