ഈ വർഷം ഓഹരി വിപണിയിലുണ്ടായ ഇടിവ് മൂലം ഇന്ത്യയിലെ 20 ശതകോടീശ്വരന്‍മാരുടെ സമ്പത്തില്‍ കുറവ്. 2018-ല്‍ ഇതുവരെ നഷ്ടമായിരിക്കുന്നത് 1,785 കോടി ഡോളറാണ്.
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയ അഞ്ച് പേര്‍ക്ക് മാത്രമുണ്ടായ നഷ്ടം 1,500 കോടി ഡോളറാണ്. ബ്ലൂംബെര്‍ഗ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ആണിത്.
ഏറ്റവുമധികം നഷ്ടമുണ്ടായത് ഗൗതം അദാനിക്കാണ്. അദ്ദേഹത്തിന്റെ സമ്പത്തില്‍ 368 കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഇതോടെ അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം 675 കോടി ഡോളറായി കുറഞ്ഞു. മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഈ വര്‍ഷം 283 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ സമ്പത്ത് 3,740 കോടി ഡോളറായി.
അദാനി ഗ്രൂപ്പിനു കീഴിലുള്ള നാല് കമ്പനികളും കൂടി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,546 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ, ഏറ്റവും കൂടുതൽ പ്രയോജനങ്ങൾ നേടിയ ബിസിനസുകാരനാണ് അദാനി. ഏഴ് ശതമാനത്തിനും 45 ശതമാനത്തിനുമിടയിലാണ് അദാനി ഗ്രൂപ്പിന് നഷ്ട്ടമായ ഓഹരികൾ. ബ്ലൂംബർഗ് സൂചിക അനുസരിച്ച് അദാനിയ്ക്ക് 242-ാം സ്ഥാനമാണുള്ളത്.
malayalam.goodreturns.in