ഐസിഐസിഐ ബാങ്കിൽ നടന്ന വായ്പ ക്രമക്കേടിൽ ആരോപണം നേരിടുന്ന മാനേജിങ് ഡയറക്ടർ ചന്ദ കൊച്ചറിനോട് ദീർഘ കാല അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക്. ഇക്കാര്യം സംബന്ധിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ബാങ്ക് വ്യക്തമാക്കി.
ചന്ദ കൊച്ചാർ ഇപ്പോൾ വാർഷിക അവധിയിലാണ്. അവർക്ക് പിൻഗാമിയെ തേടുന്നതിന് സേർച്ച് കമ്മിറ്റിയെ നിയമിച്ചു എന്ന വാർത്തയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതും ശരിയല്ലെന്ന് ബാങ്ക് വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാൻ ബാങ്ക് സ്വതന്ത്ര അന്വേഷണം ഏർപെടുത്തിയിട്ടുണ്ട്. വീഡിയോകോൺ ഗ്രൂപ്പിന് കോടികൾ വായ്പ അനുവദിച്ചതിൽ ക്രമക്കേട് നടന്നതായാണ് ചന്ദ കൊച്ചറിനെതിരായ ആരോപണം. വീഡിയോകോൺ മേധാവി വേണുഗോപാൽ ദൂതും ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറും തമ്മിൽ ബിസിനസ് ബന്ധമുള്ളതാണ് ആരോപണങ്ങൾക്ക് കാരണം.
ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്ന ആഭ്യന്തര അന്വേഷണം അടുത്ത ആഴ്ച തുടങ്ങും. സുപ്രീം കോടതിയിലെ റിട്ടയേഡ് ജഡ്ജി നേതൃത്വം നൽകുന്ന അന്വേഷണം രണ്ടു മാസം കൊണ്ട് പൂർത്തിയാക്കാനാണ് പരിപാടി. 2009 ലാണ് കൊച്ചാർ ഐസിഐസിഐ ബാങ്കിന്റെ എംഡി ആയത്. 2019 മാർച്ച് വരെ അവർക്ക് കാലാവധിയുണ്ട്.
malayalam.goodreturns.in