തട്ടിപ്പ് കേസില്‍ ഓഡി കാർ സിഇഒ റുപര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍. മൂന്നു വര്‍ഷം മുമ്പു നടന്ന ഫോക്‌സ് വാഗണ്‍ മലിനീകരണ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് മ്യൂണിച്ചില്‍ നിന്നാണ് സ്റ്റാഡ്‌ലറെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് സ്ഥിരീകരിച്ചതായി വോക്സ് വാഗൻ വക്താവ് അറിയിച്ചു. വിഷവാതകങ്ങൾ പുറന്തള്ളുന്നത് കണ്ടുപിടിക്കാൻ സാധിക്കാത്ത സോഫ്റ്റ് വെയർ വാഹനത്തിനുള്ളിൽ ഘടിപ്പിച്ചാണ് കൃത്രിമം നടത്തിയിരിക്കുന്നത്. 11 മില്യണ്‍ കാറുകളില്‍ ഇത്തരം തട്ടിപ്പു നടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ വാതകങ്ങൾ അന്തരീക്ഷ വായുവിൽ കലരുന്നത് വളരെയധികം പ്രശ്നങ്ങൾക്ക് കാരണമാകും.
ഈ മാസം ആദ്യം ഔഡി 60000 ഔഡി എ6, എ7 എന്നീ മോഡലുകളില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്ന് തിരിച്ചു വിളിച്ചിരുന്നു. അനധികൃതമായി സ്ഥാപിച്ച എമിഷന്‍ കണ്‍ട്രോള്‍ സോഫ്റ്റുവെയര്‍ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്.
ബുധനാഴ്ച സ്റ്റേഡ്ളറെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കുമെന്ന് ജർമ്മൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഈ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ ഫോക്‌സ്‌വാഗന്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജി വച്ചിരുന്നു.
malayalam.goodreturns.in