ഗ്രാറ്റുവിറ്റി ഉറപ്പാക്കാൻ തൊഴിലുടമ നിർബന്ധമായും എൽ.ഐ.സി.യുടെ ഗ്രാറ്റുവിറ്റി ഇൻഷുറൻസ് എടുത്തിരിക്കണമെന്ന് പുതുക്കിയ സാമൂഹിക സുരക്ഷാ കോഡിന്റെ കരടിൽ നിർദേശം. പ്രത്യേകമായി അംഗീകൃത ഗ്രാറ്റുവിറ്റി ഫണ്ടുള്ള സ്ഥാപനങ്ങൾക്ക് ഇൻഷുറൻസിൽനിന്ന് ഇളവു നേടാം.
ഗ്രാറ്റുവിറ്റി ഇൻഷുറൻസിന് നിലവിലെ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ഭൂരിഭാഗം സ്ഥാപനങ്ങളും അതു ചെയ്തിട്ടില്ല. പല സ്ഥാപനങ്ങൾക്കും പ്രത്യേക ഗ്രാറ്റുവിറ്റി നിധിയുമില്ല.
സ്ഥാപനം നഷ്ടത്തിലാവുന്ന സാഹചര്യം
പ്രോവിഡന്റ് ഫണ്ട് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ട്രസ്റ്റ് രൂപവത്കരിക്കാൻ നേരത്തേ ചില സ്ഥാപനങ്ങൾക്ക് സർക്കാർ ഇളവു നൽകിയിരുന്നെങ്കിലും ഇപ്പോൾ വർധിച്ച പെൻഷൻ നൽകുന്ന വിഷയത്തിൽ സർക്കാർതന്നെ ട്രസ്റ്റുള്ള സ്ഥാപനങ്ങളെയും ഇല്ലാത്തവയെയും രണ്ടുതട്ടിലാക്കിയിരിക്കുകയാണ്.ആ നിലയ്ക്ക് പ്രത്യേക ഗ്രാറ്റുവിറ്റി നിധിക്കായി ഇളവുവാങ്ങുകയും നിർബന്ധിത ഇൻഷുറൻസിൽനിന്ന് ഒഴിവാകുകയും ചെയ്താൽ ഭാവിയിൽ ഗ്രാറ്റുവിറ്റിയെ അത് ബാധിച്ചുകൂടെന്നില്ല.സ്ഥാപനം നഷ്ടത്തിലാവുന്ന സാഹചര്യം ഉണ്ടായാൽ ഗ്രാറ്റുവിറ്റിയുടെ കാര്യം ഉറപ്പിക്കാനാവില്ല.
വ്യവസ്ഥകൾ
എല്ലാമേഖലകളിലുമുള്ള എല്ലാവിഭാഗം തൊഴിലാളികൾക്കും സാമൂഹികസുരക്ഷിതത്വം ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്താത്ത നിർദിഷ്ട സാമൂഹികസുരക്ഷാ കോഡിനെ എതിർക്കുമെന്ന് ബി.ജെ.പി. അനുകൂലസംഘടനയായ ബി.എം.എസ്. കുറ്റപ്പെടുത്തിയിട്ടുണ്ട്. സാർവത്രികസുരക്ഷിതത്വം ഉറപ്പാക്കാത്ത കോഡ് അംഗീകരിക്കാനാവില്ലെന്ന് സംഘടനയുടെ ദേശീയപ്രസിഡന്റ് അഡ്വ. സജി നാരായണൻ പറഞ്ഞു.
പ്രോവിഡന്റ് ഫണ്ട്
പത്തിൽ കുറവ് ആളുകളുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വളരെ പരിമിതമായ ആനുകൂല്യങ്ങളേ ലഭിക്കൂ.പത്തിൽ കൂടുതൽ പേരുള്ള സ്ഥാപനങ്ങളാണ് സംഘടിതമേഖലയുടെ പരിധിയിൽവരുന്നത്.പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ., ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ സംഘടിതമേഖലയ്ക്ക് മാത്രമേയുള്ളൂവെന്നും സജി നാരായണൻ പറഞ്ഞു