ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (COPPA) പ്രകാരം ഓൺലൈൻ സേവനങ്ങൾ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും നിയന്ത്രണങ്ങൾ ഉണ്ട്. ഈ നിയമം ലംഘിച്ചതിന് പ്രമുഖ വീഡിയോ ആപ്പ് ആയ ടിക് ടോക്കിന് യുഎസിൽ പിഴ ചുമത്തി. ഫെഡറല്‍ ട്രേഡ് കമ്മീഷനാണ് നിയമലംഘനത്തിന് ടിക്ക് ടോക്കിന്റെ ചൈനീസ് പാരന്റ് കമ്പനിയായ ബൈറ്റ് ഡാൻസിന് മേൽ 57 ലക്ഷം ഡോളർ (40 കോടിയിലധികം രൂപ) പിഴ ചുമത്തിയത്.
ടിക് ടോക് അക്കൗണ്ടുകൾ 'പബ്ലിക്' ആയതിനാൽ കുട്ടികളുടെ ബയോഗ്രഫി, യൂസർനെയിം, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ മറ്റുള്ളവർക്ക് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ, ഇന്നുമുതൽ ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ്ലോഡ് ചെയ്യുന്നതിനും, പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും, സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക്ക് അനുവദിക്കില്ല. ഇതുവരെ ടിക്ക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകള്‍ നീക്കുന്നതാണ്.
13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന നിയമമാണ് കോപ്പ. ടിക് ടോക്കില്‍ അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ ഈമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, പേര് വിവരങ്ങള്‍, ഫോട്ടോ എന്നിവ നല്‍കേണ്ടതുണ്ട്.
എന്നാല്‍ രക്ഷിതാക്കളുടെ അനുവാദമില്ലാതെയാണ് ഭൂരിഭാഗം കുട്ടികളും അക്കൗണ്ട് ആരംഭിക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജോ സൈമണ്‍ പറഞ്ഞു. കോപ്പ നിയമം വളരെ ഗൗരവതരമായി എടുക്കണമെന്നും അല്ലാത്തപക്ഷം അത്തരം കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.