ദില്ലി: ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന സര്‍ക്കാര്‍ ടെലകോം കമ്പനിയായ ബിഎസ്എന്‍എല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്.
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി; ഗ്രാമിന് 3000 രൂപ കടന്നു
ശമ്പളം മുടങ്ങുന്നത് ഇതാദ്യം
1.76 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് സാമ്പത്തിക പ്രയാസം കാരണം ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്. വരുംദിനങ്ങളില്‍ പ്രതിസന്ധി രൂക്ഷമാവുമെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സഹായിക്കണമെന്ന് കേന്ദ്രമന്ത്രിക്ക് കത്ത്
മുടങ്ങിയ ശമ്പളം വിതരണം ചെയ്യുന്നതിനും കമ്പനിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനും സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപ്ലോയീസ് യൂനിയന്‍ കേന്ദ്ര ടെലകോം മന്ത്രി മനോജ് സിന്‍ഹക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.
വരുമാനത്തിന്റെ 55% ശമ്പളത്തിന്
ബിഎസ്എന്‍എല്ലിന്റെ വരുമാനത്തില്‍ 55 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായാണ് ചെലവഴിക്കുന്നത്. ജീവനക്കാരുടെ വേതനത്തില്‍ ഒരോ വര്‍ഷവും എട്ട് ശതമാനത്തോളം വര്‍ധിക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും വിലയിരുത്തപ്പെടുന്നു. ജീവനക്കാരിലേറെയും മുതിര്‍ന്നവരായതിനാല്‍ ഓരോ വര്‍ഷവും അവരുടെ സര്‍വീസ് കാലാവധിക്കനുസരിച്ചുള്ള വന്‍ ശമ്പള വര്‍ധന വരുന്നതാണ് ഇതിനു കാരണം.
പ്രശ്‌നക്കാരന്‍ ജിയോ എന്ന് യൂനിയന്‍
എന്നാല്‍ തുച്ഛമായ നിരക്കില്‍ ടെലകോം സേവനങ്ങളുമായി റിലയന്‍സ് ജിയോ രംഗത്തെത്തിയതാണ് ബിഎസ്എന്‍എല്ലിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്നാണ് തൊഴിലാളി യൂനിയനുകളുടെ വാദം. തങ്ങള്‍ക്കു മാത്രമല്ല, മറ്റ് ടെലകോം കമ്പനികള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നും യൂനിയന്‍ മന്ത്രിക്കു നല്‍കിയ കത്തില്‍ പറയുന്നു.
നഷ്ടം കൂടിക്കൂടി വരുന്നു
നിലവില്‍ കേരളം, ജമ്മുകശ്മീര്‍, ഒഡീഷ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ഫെബ്രുവരിയിലെ ശമ്പള വിതരണം നടക്കുന്നതെന്നും മറ്റുള്ളയിടങ്ങളില്‍ ക്രമേണ വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. ബിഎസ്എന്‍എല്ലിന്റെ നഷ്ടം ഓരോ വര്‍ഷവും കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 4786 കോടിയായിരുന്നത് 2018ല്‍ 8000 കോടിയായി ഉയര്‍ന്നു. 2019ല്‍ അത് കൂടുതല്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.