അച്ചനും അമ്മയും ജീവിച്ചിരുന്നപ്പോഴും കടുത്ത ദാരിദ്ര്യം കാരണം അനാഥയെന്ന വ്യാജേന ഓര്‍ഫനേജില്‍ കഴിയാന്‍ വിധക്കപ്പെട്ട കുട്ടിയായിരുന്നു തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരിയായ ജ്യോതി റെഡ്ഡി. എന്നാല്‍ ഇന്ന് കീ സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് എന്ന യു.എസ് കമ്പനിയുടെ ഉമടയും സിഇഒയുമാണ് ഈ 49കാരി. ദരിദ്രയായ ഒരു ഗ്രാമീണ സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ് ജ്യോതി റെഡ്ഡിയുടെ ജീവിതം.
അമ്മയില്ലെന്ന് അഭിനയിച്ച് ഓര്‍ഫനേജില്‍
തെലുങ്കാനയിലെ വിദൂര ഗ്രാമങ്ങളിലൊന്നില്‍ ദരിദ്ര കര്‍ഷകനായ വെങ്കട് റെഡ്ഡിയുടെ അഞ്ചു മക്കളില്‍ രണ്ടാമത്തെയാളായിരുന്നു ജ്യോതി. ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോഴാണ് ജ്യോതിയെയും അനുജത്തിയെയും വാറങ്കലിനടുത്തുള്ള ഹനംകൊണ്ടയിലെ അനാഥാലയത്തില്‍ അച്ചന് കൊണ്ടുചെന്നാക്കിയത്. ഇരുവര്‍ക്കും കഴിക്കാന്‍ ഭക്ഷണമെങ്കിലും മുടങ്ങാതെ കിട്ടുമല്ലോ എന്നായിരുന്നു ആ അച്ചന്റെ ചിന്ത. അസുഖം കാരണം അനുജത്തി വീട്ടിലേക്കു മടങ്ങിയെങ്കിലും തനിക്ക് അമ്മയില്ലെന്ന് അഭിനയിച്ച് ജ്യോതി അവിടെ തുടരുകയായിരുന്നു.
ഹോസ്റ്റലിലെ കഷ്ടകാലം
അഞ്ചാം ക്ലാസ് മുതല്‍ 10 വരെയുള്ള പഠനം അനാഥാലയത്തിലായിരുന്നു. താന്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത അഞ്ചു വര്‍ഷങ്ങളായിരുന്നു അതെന്ന് 49കാരിയായ ജ്യോതി റെഡ്ഡി പറയുന്നു. കാരണം ശരിക്കും ഭീകരമായിരുന്നു ഹോസ്റ്റല്‍ ദിനങ്ങള്‍. കിണറില്‍ നിന്ന് ഒരു ബക്കറ്റ് വെള്ളം കിട്ടാല്‍ മണിക്കൂറുകളോളം വരി നില്ക്കേണ്ടിവന്ന ദിവസങ്ങള്‍. അമ്മയെ എന്തെന്നില്ലാതെ മിസ് ചെയ്ത സന്ദര്‍ഭമായിരുന്നു അത്. ഞാന്‍ അമ്മയ്ക്കൊപ്പം വീട്ടിലായിരുന്നെങ്കില്‍ എന്ന ആഗ്രഹവുമായി കഴിഞ്ഞു കൂടിയ ദിനരാത്രങ്ങള്‍. അമ്മ ജീവിച്ചിരുന്നിട്ടും അമ്മയില്ലാത്തവളെ പോലെ കഴിയേണ്ടിവന്നു ഈ പെണ്‍കുട്ടിക്ക്.
രണ്ടര കിലോമീറ്റര്‍ നടന്ന് സ്കൂളിലേക്ക്
കാലില്‍ ചെരുപ്പ് പോലുമില്ലാതെ എന്നും രണ്ടര കിലോമീറ്റര്‍ നടന്നായിരുന്നു അന്ന് താന്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ എത്തിയിരുന്നതെന്ന് ജ്യോതി ഓര്‍ക്കുന്നു. സ്കൂളിലേക്കുള്ള വഴിയിലായിരുന്നു വലിയവരുടെ മക്കള്‍ മാത്രം പഠിക്കുന്ന സെന്റ് ജോസഫ്സ് സ്കൂള്‍. അതുവഴി കടന്നുപോകുമ്പോള്‍ സ്മാര്‍ട്ടായി വസ്ത്രം ധരിച്ച് ഷൂവും സോക്സുമിട്ട് നടക്കുന്ന കുട്ടികളെ കാണുമ്പോള്‍ അവര്‍ എത്രമാത്രം ഭാഗവാന്മാരാണെന്ന് ഞാന്‍ അസൂയപ്പെടുമായിരുന്നു- ജ്യോതി പറയുന്നു.
സ്ഥാനം എന്നും ബാക്ക് ബെഞ്ചില്‍
സ്കൂളിലെ ക്ലാസ്സില്‍ എന്നും ബാക്ക് ബെഞ്ചിലായിരുന്നു ജ്യോതിയുടെ സ്ഥാനം. തന്റെ കീറിപ്പറിഞ്ഞ വസ്ത്രവും കാണാന്‍ കൊള്ളാത്ത ലുക്കും കാരണം പിറകു ബെഞ്ച് തന്നെ നല്ലത് എന്ന് അവളും കരുതി. പഠനത്തില്‍ വലിയ മിടുക്കിയൊന്നുമായിരുന്നില്ലെങ്കിലും സ്കൂളില്‍ വച്ച് ചില ജോലികള്‍ പഠിക്കാന്‍ ജ്യോതിക്ക് അവസരമുണ്ടായി. ടെയിലറിംഗ്, അയേണിംഗ്, അലക്കല്‍, അധ്യാപനം തുടങ്ങിയവയില്‍ പരിശീലനം നേടാന്‍ ഇവിടെ വച്ച് സാധിച്ചു. പത്താം ക്ലാസ്സില്‍ മികച്ച മാര്‍ക്കോടെ ജയിച്ചതിനു ശേഷം ഓര്‍ഫനേജ് സൂപ്രണ്ടിനെ വീട്ടുകാര്യങ്ങളില്‍ സഹായിക്കലായിരുന്നു ജ്യോതിയുടെ ജോലി.
മികച്ച ജോലിക്കു വേണ്ടിയുള്ള അന്വേഷണം
അവിടെ വച്ചാണ് മാന്യമായ ജീവിതം വേണമെങ്കില്‍ മികച്ച ജോലി ഉണ്ടായിരിക്കണമെന്ന തിരിച്ചറിവ് ജ്യോതിക്കുണ്ടാവുന്നത്. അതിന് നല്ല വിദ്യാഭ്യാസം വേണം. അങ്ങനെയാണ് അന്ധ്രാ ബാലികാ കോളേജില്‍ ഇന്റര്‍ ബിഐപിസി കോഴ്സിന് ചേരാനുള്ള അപേക്ഷാ ഫോം ജ്യോതി തരപ്പെടുത്തിയത്. പക്ഷെ, ആ അപേക്ഷാ ഫോം തന്നെ കണ്മുന്നില് നിന്ന് പിച്ചിച്ചീന്തി വലിച്ചെറിയുകയായിരുന്നു സ്വന്തം അച്ചന്.
16 വയസ്സില്‍ വിവാഹം
പത്താം ക്ലാസ് പഠനം കഴിഞ്ഞയുടന്‍ വിവാഹം കഴിക്കാനും നിര്‍ബന്ധിതയായി ജ്യോതി റെഡ്ഡി. അപ്പോള്‍ 16 വയസ്സായിരുന്നു പ്രായം. അമ്മയുടെ അകന്ന ബന്ധുവായിരുന്നു ഭര്‍ത്താവെങ്കിലും വിവാഹ ശേഷവും ദുരിതജീവിതം തന്നെയായിരുന്നു ജ്യോതിയെ കാത്തിരുന്നത്. കര്‍ഷകനായിരുന്ന ഭര്‍ത്താവിന്റെ അര ഏക്കറയോളം വരുന്ന നെല്‍പ്പാടത്ത് പകലന്തിയോളം ജോലി ചെയ്യാനായിരുന്നു ജ്യോതിയുടെ വിധി. 10 മണിക്കൂര്‍ എല്ലുമുറിയെ ജോലി ചെയ്താല്‍ അഞ്ചു രൂപയായിരുന്നു കൂലി.
തോറ്റുകൊടുക്കാതെ ജ്യോതി
അതിനിടയില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ ബീന, ബിന്ദു എന്നീ രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായി ജ്യോതി. എന്നാല്‍ മുന്നോട്ടുപോവാനുള്ള വാശി അവരെ തളരാന്‍ അനുവദിച്ചില്ല. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിലുള്ള നൈറ്റ് സ്കൂളില്‍ അധ്യാപികയായി ജോലി കിട്ടിയത് ആയിടെയായിരുന്നു. 120 രൂപയായിരുന്നു ശമ്പളം. 1989ല്‍ നാഷനല്‍ സര്‍വീസ് വളണ്ടിയറായി; 190 രൂപയായിരുന്നു ഓണറേറിയം. മക്കളെ വളര്‍ത്താന്‍ കൂടുതല്‍ പണം വേണമായിരുന്നു ജ്യോതിക്ക്. രാത്രി നേരങ്ങളില്‍ പെറ്റിക്കോട്ട് തയ്ച്ചു കൊടുത്ത് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ ശ്രമിച്ചു. ഒരു രൂപയായിരുന്നു തയ്യല്‍ കൂലി. ഒരു വര്‍ഷത്തിനു ശേഷം വാറങ്കലിലെ ജന ശിക്ഷാ നിലയത്തില്‍ ലൈബ്രേറിയനായി ജോലി കിട്ടി.
ഓപ്പണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിഎ
അപ്പോഴും പഠിക്കാനുള്ള അഭിവാഞ്ഛ ജ്യോതിയെ വിട്ടുപോയിട്ടുണ്ടായിരുന്നില്ല. കോളേജില്‍ ചേര്‍ന്ന് പഠിക്കാനുള്ള ആഗ്രഹം നടന്നില്ലെങ്കിലും എങ്ങനെയെങ്കിലും ബിരുദം നേടണമെന്ന വാശി അവര്‍ക്കുണ്ടായിരുന്നു. ജോലിക്കിടയിലും 1994ല്‍ ഡോ. അംബേദ്കര്‍ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിഎ ഡിഗ്രി നേടിയ അവര്‍, 1997ല്‍ കകാത്തിയ സര്‍വകലാശാലയില്‍ നിന്ന് പിജിയും സ്വന്തമാക്കി.
400 രൂപയ്ക്ക് സര്‍ക്കാര്‍ ജോലി
ബിഎ പാസ്സായ ശേഷം സര്‍ക്കാര്‍ സ്പെഷ്യല്‍ സ്കൂളില്‍ അധ്യാപികയായി ജോലി നേടാന്‍ ജ്യോതിക്കായി. 400 രൂപയായിരുന്നു ശമ്പളം. വാടക വീട്ടില്‍ രണ്ട് ചെറിയ പെണ്മക്കളെ പോറ്റാന്‍ കഷ്ടപ്പെടുന്നതിനിടയില്‍ ജോലി വളരെ പ്രയാസകരമായിരുന്നുവെങ്കിലും അവര്‍ കീഴടങ്ങിയില്ല. എല്ലാ ദിവസവും രണ്ടു മണിക്കൂര്‍ യാത്ര ചെയ്തായിരുന്നു ജോലിസ്ഥലത്തെത്തിയത്. ബസ്സിലെ യാത്രാ വേളകള്‍ പോലും ലാഭകരമാക്കാന്‍ അവര്‍ക്ക് സാധിച്ചു. യാത്രക്കാര്‍ക്കിടയില്‍ സാരികള്‍ വില്‍പ്പന നടത്തിയായിരുന്നു ഇത്. മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്തു കരുതും എന്നത് ജ്യോതിയുടെ വിഷയമേ ആയിരുന്നില്ല, ഒരിക്കലും. പിജി കൂടി പാസ്സായതോടെ ഗവണ്മെന്റ് സ്കൂളില്‍ 600 രൂപ ശമ്പളത്തിന് അധ്യാപികയായി ജോലി ലഭിച്ചു.
എല്ലാം മാറ്റിമറിച്ച ദിവസം
രണ്ടു മക്കളുമായി കഷ്ടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് ആ ദിവസം വന്നെത്തിയത്. അമ്മയുടെ വകയിലുള്ള ഒരു കസിന് യുഎസ്സില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ ദിവസമായിരുന്നു അത്. അഢംബര കാറില്‍ കൂളിംഗ് ഗ്ലാസൊക്കെ വച്ച് വീട്ടുമുറ്റത്ത് വന്നിറങ്ങിയ കസിനോട് വലിയ ആരാധനയാണ് ജ്യോതിക്ക് തോന്നിയത്. പിന്നീടുള്ള ജ്യോതിയുടെ സ്വപ്നം അമേരിക്കയിലൊരു ജോലിയായിരുന്നു. അതിനായി കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പിജി ഡിപ്ലോമ സ്വന്തമാക്കി. അമേരിക്കയില്‍ ജോലി ലഭിക്കാനുള്ള അക്കാലത്തെ അടിസ്ഥാന മാനദണ്ഡം അതായിരുന്നു.
2000 മെയ് രണ്ടിന് അമേരിക്കയിലേക്ക്
കാലിഫോര്‍ണിയയില്‍ ജോലി ചെയ്തിരുന്ന തന്റെ ഒരു സുഹൃത്ത് വഴി ഒപ്പിച്ച ബി1 വിസയില്‍ ജ്യോതി അമേരിക്കയിലേക്ക് വിമാനം കയറി. 2000 മെയ് രണ്ടിനായിരുന്നു ആ ചരിത്രയാത്ര. രണ്ടു മക്കളെയും ഒരു മിഷനറി ഹോസ്റ്റലില്‍ പ്രവേശിപ്പിച്ച ശേഷമായിരുന്നു ഇത്. പെട്രോള്‍ പമ്പിലും വീഡിയോ ഷോപ്പിലും ബേബി സിറ്ററായും, റിക്രൂട്ട്മെന്റ് ഏജന്‍സിയിലും മറ്റും ചെറിയ ചെറിയ ജോലികള്‍ ചെയ്ത് ഒന്നര വര്‍ഷത്തോളം അവിടെയും തള്ളിനീക്കി.
40,000 ഡോളര്‍ മുടക്കി സ്വന്തമായൊരു കമ്പനി
2001 ഒക്ടോബറില്‍ തന്റെ ആകെയുള്ള സമ്പാദ്യമായ 40,000 ഡോളര്‍ ഉപയോഗിച്ച് സ്വന്തമായൊരു കമ്പനി സ്ഥാപിക്കാന്‍ ജ്യോതി റെഡ്ഡി തീരുമാനിച്ചു. അമേരിക്കന്‍ വിസ ലഭ്യമാക്കുന്നതിനാവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങുകയായിരുന്നു ലക്ഷ്യം. ഒക്ടോബര്‍ 22ന് ഫീനിക്സില്‍ കീ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് എന്ന പേരില്‍ സ്വന്തമായി സ്ഥാപനവും തുടങ്ങി. ആദ്യം റിക്രൂട്ട്മെന്റില്‍ തുടങ്ങിയ കമ്പനി പിന്നീട് സോഫ്റ്റ്വെയര് ഡെവലപ്പ്മെന്റിലേക്ക് മാറി. അമേരിക്കയിലെ തന്റെ കസിനെ കമ്പനിയില്‍ പങ്കാളിയാക്കാനും ജ്യോതി മറന്നില്ല
കോടികളുടെ ആസ്തി, നൂറുകണക്കിന് ജീവനക്കാര്‍
ജ്യോതിയുടെ ശക്തമായ മേല്‍നോട്ടത്തില്‍ പതുക്കെ വളര്‍ന്നുവന്ന കമ്പനി ഇന്ന് അമേരിക്കയിലെ അറിയപ്പെടുന്ന സോഫ്റ്റ്വെയര് സ്ഥാപനങ്ങളിലൊന്നാണ്. കോടികളുടെ ആസ്തിയുടെ കമ്പനിയില്‍ നൂറിലേറെ ജീവനക്കാര്‍ ഇപ്പോള്‍ പണിയെടുക്കുന്നുണ്ട്. അതിനിടെ, രണ്ട് മക്കളെയും അമേരിക്കയിലെത്തിയ ജ്യോതി, രണ്ടു പേര്‍ക്കും ഭര്ത്താക്കന്മാരായി കണ്ടെത്തിയത് സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരെ. മക്കളും ഭര്ത്താക്കന്മാരുമെല്ലാം കമ്പനിയില്‍ വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണിപ്പോള്. ഇപ്പോള്‍ അമേരിക്കയില്‍ നാല് വീടുകളുള്ള ജ്യോതിക്ക് ഹൈദരാബാദ് കൊമ്പള്ളിയില്‍ ഒരു വലിയ ബംഗ്ലാവുണ്ട്.
ചവിട്ടിക്കയറിയ വഴികള്‍ മറക്കാതെ
എന്നാല്‍ വലിയ സ്ഥാനമാനങ്ങള്‍ കൈവന്നപ്പോഴും താന്‍ വന്ന വഴികള്‍ മറക്കാന്‍ ജ്യോതിക്കാവുമായിരുന്നില്ല. ബിസിനസിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ജ്യോതിയിപ്പോള്‍. അനാഥകളുടെയും പാവങ്ങളുടെയും സഹായത്തിനായി വിവിധ പദ്ധതികളാണ് അവര്‍ ഇന്ത്യയില്‍ നടപ്പിലാക്കിവരുന്നത്. അതിനായി ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുള്ള അവര്‍ വിദ്യാഭ്യാസ മേഖലയിലും വലിയ സംഭാവനകളാണ് നല്‍കിവരുന്നത്.
'എന്നിട്ടും ഞാന്‍ തോറ്റില്ല'
തന്റെ വിജയത്തിനു പിന്നിലെ കഥകള്‍ ഉള്‍പ്പെടുത്തി തെലുഗു ഭാഷയില്‍ ഒരു ആത്മകഥ അവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നിട്ടും ഞാന്‍ തോറ്റില്ല എന്നതായിരുന്നു 2013ല്‍ പ്രസിദ്ധീകരിച്ച ആത്മകഥാ പുസ്തകത്തിന്റെ പേര്. ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഓര്‍ത്ത് സങ്കടപ്പെടുന്നില്ലെന്ന് ജ്യോതി പറയുന്നു. മാത്രമല്ല, അവയായിരുന്നു തന്റെ ഗുരുനാഥന്. ആ കഷ്ടപ്പാടുകളായിരുന്നു ഉയരങ്ങള്‍ കീഴടക്കാന്‍ എനിക്ക് കരുത്തേകിയത്- അവര്‍ പറയുന്നു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications