ദില്ലി: ജെറ്റ് എയര്‍വെയ്‌സ് ഉള്‍പ്പെടെ വിവിധ എയര്‍ലൈനുകള്‍ വിമാനസര്‍വീസുകള്‍ അടിക്കടി റദ്ദ് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിമാനിക്കറ്റ് നിരക്കിലുണ്ടായ വര്‍ധന പിടിച്ചുകെട്ടാന്‍ പുതിയ നിര്‍ദ്ദേശവുമായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രംഗത്ത്. നിലവില്‍ ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നിര്‍ത്തിവച്ച എയര്‍പോര്‍ട്ട് സ്ലോട്ടുകള്‍ മറ്റു എയര്‍ലൈനുകള്‍ക്ക് താല്‍ക്കാലികമായി നല്‍കാനാണ് തീരുമാനം.
തകര്‍ച്ചയില്‍ നിന്ന് ഉയിത്തെഴുന്നേറ്റ് ഇന്ത്യന്‍ രൂപ; ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ നേട്ടം
ടിക്കറ്റ് നിരക്ക് വര്‍ധനയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിമാനക്കമ്പനികളുമായി ഡിജിസിഎ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ പ്രതിസന്ധിക്കു പുറമെ വേനലവധി കൂടി വരുന്നതോടെ വിമാനനിരക്കിലുണ്ടായേക്കാവുന്ന വന്‍ വര്‍ധന മുന്നില്‍ക്കണ്ടാണ് ഡയരക്ടറേറ്റിന്റെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് ജെറ്റ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിംഗ് കരോല പറഞ്ഞു. ജെറ്റ് എയര്‍വെയ്‌സ് സര്‍വീസിന് ആവശ്യമുള്ള സ്ലോട്ടുകള്‍ ഏതൊക്കെയാണെന്നും താല്‍ക്കാലികമായി ആവശ്യമില്ലാത്തത് ഏതൊക്കെയാണെന്നും ചോദിച്ചറിഞ്ഞ ശേഷമാണ് മറ്റ് കമ്പനികളെ ഈ സ്ലോട്ടുകളില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുകയന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സിനു പിന്നാലെ സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും വിമാന സര്‍വീസുകള്‍ നിര്‍ത്തിലാക്കിയതാണ് പെട്ടെന്നുള്ള നിരക്ക് വര്‍ധനയ്ക്ക് കാരണമായത്.
എത്യോപ്യയിലുണ്ടായ വിമാനദുരന്തത്തെ തുടര്‍ന്ന് ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് 12 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ മാര്‍ച്ച് 13ന് നിലത്തിറക്കിയതോടെയാണ് നിലവിലെ പ്രതിസന്ധി രൂക്ഷമായത്. എത്യോപയില്‍ ഇതേ കമ്പനിയുടെ വിമാനം തകര്‍ന്ന് 57 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജെറ്റ് എയര്‍വെയ്‌സ് അവരുടെ വിമാനങ്ങളുടെ 47 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. വിമാനങ്ങള്‍ ലീസിനു നല്‍കിയ കമ്പനികള്‍ക്ക് വാടക നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
ഏഷ്യയിലെ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയറുള്ള ഇന്‍ഡിഗോയാവട്ടെ, അടുത്ത രണ്ടു മാസത്തിനിടയില്‍ ഓരോ ദിവസവും ഡസന്‍ കണക്കിന് സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. കമ്പനിയില്‍ വിമാനങ്ങളുടെ എണ്ണം കൂടുകയും അതിനനുസരിച്ച് പൈലറ്റുമാരെ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ ഈ തീരുമാനം.
ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സേവനവുമായി ഷവോമിയും; എംഐ പേ നിങ്ങൾക്കും ഉപയോഗിക്കാം