മുംബൈ: നോട്ടുനിരോധനത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യന്‍ കറന്‍സികള്‍ സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് പ്രയാസമാണെന്ന് പരാതി. നാഷനല്‍ അസോസിയേഷന് ഓഫ് ബ്ലൈന്‍ഡ് ആണ് ഇത്തരമൊരു ആരോപണവുമായി മുംബൈ കോടതിയെ സമീപിച്ചിരിക്കുന്നത്. പുതിയ കറന്‍സികളും നാണയങ്ങളും തിരിച്ചറിയാന്‍ പ്രയാസമാണെന്നും അതിനുള്ള സംവിധാനം ഒരുക്കാന്‍ ആര്‍ബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘടന ബോംബെ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.
കാശിന് അത്യാവശ്യമുണ്ടോ? ഇക്കാര്യങ്ങൾക്ക് ആണെങ്കിൽ പിഎഫ് തുക പിൻവലിക്കാം
എന്നാല്‍ 100 രൂപയ്ക്ക് മുകളിലുള്ള പുതിയ നോട്ടുകളില്‍ കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് തിരിച്ചറിയാനുള്ള സംവിധാനങ്ങളുണ്ടെന്നും എന്നാല്‍ ഉപയോഗത്തിലൂടെ നോട്ട് പഴകുന്നതോടെ അത് മാഞ്ഞുപോവുകയാണെന്നുമാണ് ആര്‍ബിഐയുടെ വാദം. ഈ പ്രശ്നത്തിന് പരിഹാരമെന്നോണം ആര്‍ബിഐ പുതിയൊരു മൊബൈല്‍ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും റിസര്‍വ് ബാങ്കിന്റെ മുതിര്‍ന്ന അഭിഭാഷകന് ശ്യാം മെഹ്ത്ത ഹൈക്കോടതിയെ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് നരേശ് പാട്ടീലും ജസ്റ്റിസ് എന്‍ എം ജംദാറും ഉള്‍പ്പെടുന്ന ബെഞ്ചാണ് പരാതി പരിഗണിക്കുന്നത്.
കണ്ണു കാണാത്തവര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നോട്ട് തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ആര്‍ബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പഠിക്കാന്‍ നാലംഗ വിദഗ്ധ സമിതിയെ ആര്‍ബിഐ നിയോഗിച്ചിട്ടുണ്ടെന്നും അഭിഭാഷകന് പറഞ്ഞു.
കാഴ്ചാ പ്രശ്നങ്ങളുള്ളവര്‍ക്കായി വിദേശ രാജ്യങ്ങള്‍ തങ്ങളുടെ കറന്‍സികളില്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്നതിനെ കുറിച്ച് പഠിക്കാന്‍ ആര്‍ബിഐക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.