സ്ട്രാസ്ബര്‍ഗ്: ടെക്‌നോളജി ഭീമന്‍മാരായ ഫെയ്‌സ്ബുക്കും ഗൂഗിളും നടത്തിയ എല്ലാ ലോബിയിംഗ് ശ്രമങ്ങളും പരാജയപ്പെടുത്തി ഓണ്‍ലൈന്‍ പകര്‍പ്പവകാശ പരിഷ്‌ക്കരണ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂനിയനിലെ മുഴുവന്‍ അംഗരാജ്യങ്ങളിലും നിയമം നടപ്പില്‍ വരുന്നതോടെ ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ അപ്രമാദിത്തത്തിന് വലിയ തിരിച്ചടിയായി ഇത് മാറും.
274നെതിരേ 348 വോട്ടുകള്‍
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ലോബിയിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുമൊടുവിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് വിഷയം വോട്ടിനിട്ടത്. പാര്‍ലമെന്റില്‍ നിയമപരിഷ്‌ക്കരണത്തെ അനകൂലിച്ചും പ്രതികൂലിച്ചും നടന്ന ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ 274നെതിരേ 348 വോട്ടുകള്‍ നേടിയാണ് പകര്‍പ്പവകാശ നിയമം അംഗീകരിക്കപ്പെട്ടത്. 36 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ടെക് ഭീമന്മാര്‍ക്ക് തിരിച്ചടിയാവും
വീഡിയോ, ചിത്രങ്ങള്‍, ടെക്‌സറ്റുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങി ഉപയോക്താവ് സൃഷ്ടിക്കുന്ന ഉള്ളടക്കത്തെ (user-generated content) ആശ്രയിക്കുന്ന യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് പുതിയ നിയമ പരിഷ്‌ക്കാരങ്ങള്‍ വന്‍ തിരിച്ചടിയാവും. ഇതോടെ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന ഓരോ കണ്ടന്റിനും പകര്‍പ്പവകാശ നിയമം ബാധകമാവും. ഇത് ടെക് കമ്പനികള്‍ക്ക് വന്‍ ബാധ്യതയാവുമെന്നു മാത്രമല്ല, അവയിലെ ഉള്ളടക്കത്തില്‍ ഭീമമായ കുറവ് സംഭവിക്കുകയും ചെയ്യും.
ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ശ്രമങ്ങള്‍ വിഫലം
ഇന്റര്‍നെറ്റ് കണ്ടന്റുകളെ പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന നിയമനിര്‍മാണം തടയാന്‍ ഗൂഗിളും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യാ കമ്പനികള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും അവ ഫലം കണ്ടില്ലെന്നാണ് വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇത് നിയമമാകാതിരിക്കാന്‍ ഗൂഗിള്‍ ശക്തമായ ലോബിയിംഗ് നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി വിവിധ സര്‍ക്കാരിതര സംഘടനകളെയും സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി രംഗത്തിറക്കിയിരുന്നു. പക്ഷെ ഒന്നും വിജയിച്ചില്ല.
2001ലെ നിയമത്തിന് ഭേദഗതി
ഫെയ്‌സ്ബുക്കും യുട്യൂബുമൊക്കെ നിലവില്‍ വരുന്നതിന് മുമ്പ് ഉണ്ടാക്കിയ യൂറോപ്യന്‍ പകര്‍പ്പവകാശ നിയമമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം കീഴടക്കിക്കഴിഞ്ഞ 2019ലും യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുടരുന്നത്. കാലഹരണപ്പെട്ട ഈ നിയമങ്ങള്‍ പരിഷ്‌ക്കരിക്കപ്പെടേണ്ടത് അനിവാര്യമാണെന്നാണ് നിയമനിര്‍മാണത്തിന് അനുകൂലമായി നിലപാടെടുത്തവരുടെ ഏറ്റവും പ്രധാന വാദം. ഇതിന്റെ ഭാഗമായി 2016ല്‍ ആരംഭിച്ച പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളാണ് പുതിയ വോട്ടെടുപ്പോടെ നിയമമായിരിക്കുന്നത്.
അനുകൂലിച്ച് മാധ്യമ-സംഗീത കമ്പനികള്‍
ജേണലിസ്റ്റുകള്‍, സംഗീതജ്ഞര്‍, കലാകാരന്‍മാര്‍ തുടങ്ങി ഉള്ളടക്കം സൃഷ്ടിക്കുന്നവരെ (content creators) സംരക്ഷിക്കുന്നതാണു പുതിയ പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍. ഒരു കണ്ടന്റ് ക്രിയേറ്ററുടെ സൃഷ്ടി പകര്‍ത്തുകയോ ഉപയോഗിക്കുകയോ അതിന്റെ ലിങ്ക് നല്‍കുകയോ ചെയ്താല്‍ കണ്ടന്റ് ക്രിയേറ്റര്‍ക്ക് പ്രതിഫലം നല്‍കണമെന്നാണ് പുതിയ നിയമം നിഷ്‌ക്കര്‍ഷിക്കുന്നത്. അതുകൊണ്ടുതന്നെ എഎഫ്പി അടക്കമുള്ള മീഡിയ സ്ഥാപനങ്ങളും സംഗീത സ്ഥാപനങ്ങളും നിയമത്തിന് അനുകൂലമാണ്.
ഇന്റര്‍നെറ്റിന്റെ കഴുത്ത് ഞെരിക്കുമെന്ന് ആക്ഷേപം
എന്നാല്‍ ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന ഓരോ കണ്ടന്റും പരിശോധിച്ച് പകര്‍പ്പവകാശ നിയമത്തിന് വിധേയമാണോ എന്ന് പരിശോധിക്കുന്നത് ഓണ്‍ലൈന്‍ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുമെന്ന മറുവാദവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി സേവ് ദി ഇന്റര്‍നെറ്റ് എന്ന മുദ്രാവാക്യവുമായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയമപരിഷ്‌ക്കരണത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
കൂടുതല്‍ എതിര്‍ക്കപ്പെടുന്നത് ആര്‍ട്ടിക്കിള്‍ 11ഉം 13ഉം
പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11, 13 എന്നിവയാണ് ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെട്ടത്. മീഡിയ കമ്പനികള്‍ക്ക് അവരുടെ ഉള്ളടക്കം പങ്കിടുമ്പോള്‍ ഗൂഗിളും ഫെയ്‌സ്ബുക്കും 'ലിങ്ക് ടാക്സ്' നല്‍കണമെന്നാണ് ആര്‍ട്ടിക്കിള്‍ 11 അനുശാസിക്കുന്നത്. ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതിന്റെ ഉള്ളടക്കം കണ്ടന്റ് ഫില്‍റ്ററുകളുടെ സഹായത്തോടെ പകര്‍പ്പവകാശ നിയമത്തിന് വിധേയമാണോ എന്ന് നിരീക്ഷിക്കണമെന്നാണ് ആര്‍ട്ടികള്‍ 13 ആവശ്യപ്പെടുന്നത്.
ഇന്റര്‍നെറ്റിന് കറുത്ത ദിനം
ജര്‍മനിയില്‍ നിയമനിര്‍മാണത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പൈറേറ്റ് പാര്‍ട്ടി എംപിയായ 32കാരി ജൂലിയ റിദയായിരുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്റെ കറുത്ത ദിനം എന്നാണ് നിയമപരിഷ്‌ക്കരണം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനോട് അവര്‍ പ്രതികരിച്ചത്. ഇവരുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പകര്‍പ്പവകാശ നിയമം സെന്‍സര്‍ഷിപ്പല്ലെന്നും എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും സംരക്ഷണം ഉദ്ദേശിച്ചുള്ളതാണെന്നും നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.