ദില്ലി: കടക്കെണിയില്‍ പെട്ട് ഊര്‍ധശ്വാസം വലിക്കുന്ന ജെറ്റ് എയര്‍വെയ്‌സിന് താല്‍ക്കാലികാശ്വാസമായി സമരം നടത്താനിരുന്ന പൈലറ്റുമാരുടെ തീരുമാനം. ഏപ്രില്‍ ഒന്നു മുതല്‍ ജെറ്റ് എയര്‍വെയ്‌സിന്റെ പൈലറ്റുമാര്‍ നടത്താനിരുന്ന പണിമുടക്ക് 15ലേക്ക് മാറ്റാനുള്ള തീരുമാനമാണ് കമ്പനിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം കുടിശ്ശിക സഹിതം മാര്‍ച്ച് 31ഓടെ നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജോലിക്ക് ഹാജരാവില്ലെന്നായിരുന്നു പൈലറ്റുമാരുടെ സംഘടനയായ നാഷനല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡിന്റെ മുന്നറിയിപ്പ്.
ലോൺ എടുക്കാം, മാസാമാസം ഇഎംഐ അടയ്ക്കേണ്ട; അറിയേണ്ട കാര്യങ്ങൾ ഇതാ
എന്നാല്‍ മുംബൈയിലും ദില്ലിയിലും ഞായറാഴ്ച ചേര്‍ന്ന പൈലറ്റുമാരുടെ യോഗത്തില്‍ പണിമുടക്ക് താല്‍ക്കാലികമായി മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1600 പൈലറ്റുമാരില്‍ 1100 പേരുടെ പ്രാതിനിധ്യം തങ്ങള്‍ക്കുണ്ടെന്നാണ് നാഷനല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡിന്റെ അവകാശവാദം.
കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും കൃത്യമായി ശമ്പളം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മാര്‍ച്ച് 31നു മുമ്പായി ശമ്പള കുടിശ്ശിക തീര്‍ക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജെറ്റ് എയര്‍വെയ്‌സിന് തങ്ങളുടെ വാക്ക് പാലിക്കാനായില്ല. ഇതേത്തുടര്‍ന്നാണ് പൈലറ്റുമാര്‍ സമരപ്രഖ്യാപനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള ശമ്പള കുടിശ്ശിക മാത്രമേ ഇപ്പോള്‍ നല്‍കാനാവൂ എന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ നിലപാട്.
വിമാനങ്ങള്‍ ലീസിന് നല്‍കിയ കമ്പനികള്‍ക്ക് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ എണ്‍പതിലേറെ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തേണ്ടിവന്നതും തുടര്‍ന്ന് ചെയര്‍മാന്‍ നരേഷ് ഗോയല്‍ രാജിവച്ചതും ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കും മുമ്പാണ് പൈലറ്റുമാരില്‍ നിന്ന് പുതിയ ഭീഷണി ഉയര്‍ന്നത്.
നരേഷ് ഗോയല്‍ പടിയിറങ്ങിയതിനെ തുര്‍ന്ന് താല്‍ക്കാലിക ഭരണം ഏറ്റെടുത്ത എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം മാര്‍ച്ച് 29ന് ബാങ്കില്‍ നിന്ന് പണം വായ്പയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അതും നടന്നിട്ടില്ല. 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്‌സ് നിലവില്‍ 35 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വിമാനങ്ങള്‍ ലീസിന് നല്‍കിയ കമ്പനികള്‍ക്ക് നല്‍കാനുള്ള ലീസ് തുക നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു അവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ജെറ്റ് എയര്‍വെയ്‌സ് നിര്‍ബന്ധിതരായത്.