ദില്ലി: തട്ടിപ്പുകളും നികുതി വെട്ടിപ്പുകളും കണ്ടെത്താന്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്തുപയോഗിക്കുകയാണ് ആദായ നികുതി വകുപ്പ്. സാങ്കേതികവിദ്യ അനുദിനം വളര്‍ച്ച പ്രാപിക്കുന്ന ഇക്കാലത്ത് അതിനെയും കൂട്ടുപിടിച്ചാണ് ഐടി ഉദ്യോഗസ്ഥരുടെ പടപ്പുറപ്പാട്. ഈയിടെ 15 കോടിയുടെ ആദായനികുതി വെട്ടിപ്പ് കണ്ടെത്താന്‍ സാറ്റലൈറ്റ് ഇമേജാണ് ഉദ്യോഗസ്ഥരുടെ സഹായത്തിനെത്തിയത്. ഐടി വകുപ്പിന്റെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവവുമാണിത്. മോദിനഗറിലെ ഒരു നികുതി വെട്ടിപ്പുകാരനെ കുടുക്കാനായിരുന്നു ഇത്. 2016ല്‍ ഇദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ ശരിയായ സ്വഭാവം കണ്ടെത്തുകയായിരുന്നു വകുപ്പിന്റെ ലക്ഷ്യം.
കൃഷിഭൂമിയായിട്ടായിരുന്നു ഇയാള്‍ ഇത് രജിസ്റ്റര്‍ ചെയ്തതെങ്കിലും പ്രദേശത്തിന്റെ സ്വഭാവം വച്ച് അത് ശരിയാവാനിടയില്ല എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ സംശയം. ഇതുമായി ബന്ധപ്പെട്ട് സ്ഥലമുടമയ്ക്ക് ഐടി വകുപ്പ് കത്തയച്ചെങ്കിലും കൃഷി ഭൂമിയാണെന്ന വാദത്തില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അങ്ങിനെയാണ് ഹൈദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയുടെ സഹായം തേടാന്‍ വകുപ്പ് തയ്യാറായത്. ഇവിടെ നിന്ന് ലഭിച്ച ഈ സ്ഥലത്തിന്റെ പഴയ സാറ്റലൈറ്റ് ഇമേജില്‍ നിന്ന് അത് കമേഴ്‌സ്യല്‍ ഭൂമിയാണെന്ന് വ്യക്തമാവുകയായിരുന്നു. എന്നു മാത്രമല്ല, ഇദ്ദേഹം സ്ഥലം വാങ്ങുന്നതിന് മുമ്പ് അവിടെ ഒരു വ്യാപാര സ്ഥാപനം നിലനിന്നിരുന്നുവെന്നും ലഭ്യമായ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് ബോധ്യമാവുകയും ചെയ്തു.
ബിസിനസ് വിപുലീകരിക്കാൻ ബാങ്ക് വായ്പ എടുക്കേണ്ട, പണം ആമസോൺ നൽകും
ഇതുപ്രകാരം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 15 കോടി രൂപ നികുതിയായി ഈടാക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകേസുകളില്‍ 100 ശതമാനം നികുതിയാണ് വകുപ്പ് ഈടാക്കുക. വരുംദിനങ്ങളില്‍ നികുതിവെട്ടിപ്പുകാരെ കണ്ടെത്താന്‍ കൂടുതല്‍ സാങ്കേതികവിദ്യാ സേവനങ്ങള്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് ഐടി വകുപ്പെന്ന് പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ (ഇന്‍വെസ്റ്റിഗേഷന്‍) അമരേന്ദ്ര കുമാര്‍ പറഞ്ഞു.