ബാംഗ്ലൂർ എയർപോർട്ടിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ്. യൂസർ ഡെവലപ്മെന്റ് ഫീസിൽ 120 ശതമാനം വർദ്ധനവാണ് എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഇതോടെ ടിക്കറ്റ് നിരക്കിലും കാര്യമായ വ്യത്യാസം വരും.
നാല് മാസത്തേക്ക്
അടുത്ത നാല് മാസത്തേയ്ക്കാണ് നിരക്ക് വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ഏപ്രിൽ 16 മുതൽ ആഗസ്റ്റ് 16 വരെയാണ് അധിക ഫീസ് ഈടാക്കുന്നത്. ആഗസ്റ്റ് 16ന് ശേഷം വീണ്ടും നിരക്ക് പഴയതു തന്നെയാകും. ഇന്ന് മുതൽ യാത്രക്കാർക്ക് പുതുക്കിയ നിരക്ക് ബാധകമാണ്.
നിരക്കുകൾ ഇങ്ങനെ
ആഭ്യന്തര യാത്രകൾക്ക് നിലവിലെ നിരക്കായ 139 രൂപയിൽ നിന്ന് 306 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യാത്രക്കാർക്ക് നിരക്ക് 558 രൂപയിൽ നിന്ന് 1226 രൂപയായും വർദ്ധിച്ചു. അതായത് ആഭ്യന്തര യാത്രക്കാരുടെ യൂസർ ഡെവലപ്മെന്റ് ഫീസ് 120 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരുടെ ഫീസ് 119 ശതമാനമായും വർദ്ധിച്ചു.
എയർപോർട്ട് വിപുലീകരണം
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളാണ് ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട്. ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. എയർപോർട്ടിന്റെ വിപുലീകരണത്തിനാണ് യാത്രക്കാരിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന അധിക എയർപോർട്ട് നവീകരണ ഫണ്ടിനായുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്.
രണ്ടാംഘട്ട നിർമ്മാണം
13,000 കോടി രൂപയുടെ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങളാണ് എയർപോർട്ടിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പുതിയ ടെർമിനൽ, റൺവേ വിപുലീകരണം, ആക്സസ് റോഡ്, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് എന്നിവയുടെ നിർമ്മാണമാണ് രണ്ടാംഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങൾ. 2021 മാർച്ചിനകം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് എയർപോർട്ട് അധകൃതർ വ്യക്തമാക്കി.
കെമ്പഗൌഡ ഇന്റർനാഷണൽ എയർപോർട്ട്
കെമ്പഗൌഡ ഇന്റർനാഷണൽ എയർപോർട്ട് 2008 മെയ് മാസത്തിലാണ് പ്രവർത്തനമാരംഭിച്ചത്. കൊച്ചിക്ക് ശേഷം പിപിപി മാതൃകയിൽ തുടങ്ങിയ രണ്ടാമത്തെ വിമാനത്താവളമാണ് കെമ്പഗൌഡ എയർപോർട്ട്. 26.91 മില്യൺ യാത്രക്കാരാണ് കഴിഞ്ഞ വർഷം എയർപോർട്ട് വഴി യാത്ര ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളിൽ ഒന്നാണിത്.
malayalam.goodreturns.in


Click it and Unblock the Notifications