സോഫ്റ്റ്‍വെയർ കമ്പനിയായ വിപ്രോ ലിമിറ്റഡിന്റെ നാലാം പാദ സാമ്പത്തിക ഫലം പ്രസിദ്ധീകരിച്ചു. കമ്പനിയുടെ അറ്റാദായം 38 ശതമാനം ഉയർന്നു. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലകളിലെ ശക്തമായ പ്രകടനമാണ് വിപ്രോ ലിമിറ്റഡിന്റെ ലാഭത്തിന് പിന്നിൽ.
മാർച്ച് 31 വരെയുള്ള മൂന്നു മാസത്തെ വിപ്രോയുടെ അറ്റാദായം 2,484 കോടി രൂപയായാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,803 കോടി രൂപയായിരുന്നു ലാഭം.
കമ്പനിയുടെ പ്രധാന സേവന മേഖലയായ ഐടിയിൽ നിന്നുള്ള വരുമാനം 11.1 ശതമാനം ഉയർന്നു. ബാംഗ്ലൂർ ആസ്ഥാനമായ കമ്പനിയുടെ മൊത്തവരുമാനം 15,038 കോടി രൂപയാണ്. കഴിഞ്ഞ വർഷം കമ്പനിയുടെ ആകെ വരുമാനം 13824 കോടി രൂപയായിരുന്നു.
10,500 കോടി രൂപയുടെ ഓഹരി പിൻവലിക്കാനുള്ള തീരുമാനവും കമ്പനി ഇതോടൊപ്പം പ്രഖ്യാപിച്ചു. സാമ്പത്തിക ഫല പ്രഖ്യാപനത്തെ തുടർന്ന് വിപ്രോയുടെ ഓഹരി വില 2.5 ശതമാനം താഴ്ന്ന് 281 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്.
malayalam.goodreturns.in