ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ സ്ഥാപനമായി റിലയന്‍സ് റീട്ടെയില്‍. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നേടിയത് 88.7 ശതമാനം വരുമാന വളര്‍ച്ച. 1,30,566 കോടി രൂപയുടെ വരുമാനമാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആര്‍ജിച്ചത്.
രാജ്യത്തെ 6600 നഗരങ്ങളിലും പട്ടണങ്ങളിലുമായി 10,415 സ്റ്റോറുകളാണ് റിലയന്‍സ് റീട്ടെയില്‍ ശൃംഖലയ്ക്ക് സ്വന്തമായുള്ളത്. എഫ് ആന്റ് ജി സ്‌റ്റോറുകള്‍ക്കു പുറമെ, ഫാഷന്‍ ബിസിനസ് രംഗത്തും സജീവമായി ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. 22 ദശലക്ഷം ചതുരശ്ര അടി പ്രദേശത്താണ് ഈ സ്റ്റോറുകള്‍ നിലനില്‍ക്കുന്നതെന്നാണ് കണക്കുകള്‍. കഴിഞ്ഞ അവസാന പാദത്തില്‍ 510 സ്റ്റോറുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതുതായി ആരംഭിച്ചത്.
ജെറ്റ് എയർവെയ്സിൽ നിന്ന് ജോലി നഷ്ട്ടപ്പെട്ട 500 ജീവനക്കാർക്ക് സ്പൈസ് ജെറ്റിൽ ജോലി
റിലയന്‍സ് ഫ്രഷ്, റിലയന്‍സ് സ്മാര്‍ട്ട്, റിലയന്‍സ് മാര്‍ക്കറ്റ് എന്നിവ ഉള്‍പ്പെടെ 612 പച്ചക്കറി വില്‍പ്പന സ്റ്റോറുകള്‍ റിലയന്‍സിനുണ്ട്. ഫാഷന്‍ രംഗത്തെ സജീവ സാന്നിധ്യമായ റിലയന്‍സ് ട്രെന്‍ഡ്‌സിന്റെ 119 പുതിയ സ്റ്റോറുകളാണ് അവസാന പാദത്തില്‍ ആരംഭിച്ചത്. വസ്ത്രങ്ങള്‍ക്കു പുറമെ, പാദരക്ഷകള്‍, ജുവല്‍റി, കോസ്‌മെറ്റിക്‌സ് എന്നിവയിലേക്കും റിലയന്‍സ് ട്രെന്റ്‌സ് സ്റ്റോറകള്‍ ഈ വര്‍ഷം മുതല്‍ പ്രവേശിച്ചിരിക്കുകയാണ്. 2,219 ജിയോ സ്‌റ്റോറുകള്‍ ഉള്‍പ്പെടെ 8000ത്തിലേറെ ഡിജിറ്റല്‍ സ്റ്റോറുകളും റിലയന്‍സ് റീട്ടെയിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.