രാജ്യത്തെ ജ്വല്ലറികൾ അക്ഷയ തൃതീയ ഒരുക്കത്തിൽ. ഇതോടെ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ദ്ധനവ്. അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി ജ്വല്ലറികൾ സ്റ്റോക്ക് ശേഖരിച്ചതിന്റെ ഭാഗമായാണ് ഇറക്കുമതി വർദ്ധിച്ചത്.
ആവശ്യക്കാരുടെ എണ്ണം കൂടും
അക്ഷയ തൃതീയ പ്രമാണിച്ച് റീട്ടെയില്‍ ഡിമാന്റില്‍ 10 മുതല്‍ 15 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് ജ്വല്ലറികള്‍ പ്രതീക്ഷിക്കുന്നത്. വില്പനയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണ് ഇത്തവണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
അക്ഷയ തൃതീയ
രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിനമായ അക്ഷയതൃതീയ ഈ വര്‍ഷം മെയ് 7നാണ്. അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണ വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. ഇതിനോടനുബന്ധിച്ച് സ്വർണ വിലയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കളും ജ്വല്ലറിക്കാരും.
സ്വർണ ഇറക്കുമതി
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 196.8 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനമാണ് വര്‍ദ്ധനവ്. 164.4 ടണ്‍ സ്വര്‍ണമാണ് അന്ന് ഇറക്കുമതി ചെയ്തത്.
വിവാഹ സീസണ്‍
വിവാഹ സീസണ്‍ തുടങ്ങിയതിനാല്‍ മാര്‍ച്ച് മാസത്തില്‍ മാത്രം 78 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 53 ടണ്‍ ആയിരുന്നു ഇറക്കുമതി.
malayalam.goodreturns.in