മുംബൈ: പേടിഎമ്മിന്റെ ഇ-കൊമേഴ്‌സ് സ്ഥാപനമായ പേടിഎം മാളില്‍ ജീവനക്കാരും വില്‍പ്പനക്കാരും ഉള്‍പ്പെട്ട കാഷ്ബാക്ക് തട്ടിപ്പ് പുറത്തായി. 10 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ അറിയിച്ചു. വ്യാപാരികളും ജൂനിയര്‍ തലത്തിലെ ജീവനക്കാരും ചേര്‍ന്ന് വ്യാജ ഇടപാടുകള്‍ നടത്തിയാല്‍ പേടിഎം നല്‍കുന്ന കാഷ്ബാക്ക് ഓഫര്‍ വഴി പണം അടിച്ചുമാറ്റിയത്. തട്ടിപ്പിന്റെ ശരിയായ നിജസ്ഥിതി കണ്ടെത്തുന്നതിന് ഓഡിറ്റ് സ്ഥാപനമായ ഇവൈയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കമ്പനി. അന്വേഷണത്തിന്റെ ഭാഗമായി ഏതാനും ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു.
249 രൂപ റീചാര്‍ജിനൊപ്പം നാല് ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സുമായ് എയര്‍ടെല്‍; ഫ്രീകോളും ഡാറ്റയും വേറെ
തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് പേടിഎം മാളിലെ സെല്ലര്‍ രജിസ്‌ട്രേഷന്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ഭാവിയില്‍ ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായാണ് നടപടിയെന്നും ശേഖര്‍ ശര്‍മ പറഞ്ഞു. ഇതുവരെ ഏത് വില്‍പ്പനക്കാരനും പേടിഎം മാളില്‍ വില്‍പ്പന നടത്താമെന്നതായിരുന്നു സ്ഥിതി. എന്നാല്‍ ഈ സ്ഥിതി മാറും. ഔദ്യോഗിക ബ്രാന്റുകള്‍ക്ക് മാത്രമേ ഇനി മുതല്‍ അനുവാദം നല്‍കപ്പെടുകയുള്ളൂ എന്നും ശര്‍മ അറിയിച്ചു. തട്ടിപ്പ് നടത്തിയ വ്യാപാര സ്ഥാപനങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെങ്കിലും കാഷ്ബാക്ക് ഓഫര്‍ പിന്‍വലിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ പേടിഎമ്മിന് 12 ദശലക്ഷം വ്യാപാരികളും 300 ദശലക്ഷം വരിക്കാരുമുണ്ടെന്നാണ് കണക്ക്. ഇത് 50 മില്യന്‍ വ്യാപാരികളും 500 മില്യന്‍ ഉപഭോക്താക്കളുമാക്കി മാറ്റിയാല്‍ മാത്രമേ സ്ഥാപനം ലാഭത്തിലാവൂ എന്നതാണ് മാനേജ്‌മെന്റിന്റെ നിലപാട്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനിയുമായി മല്‍സരിച്ചു നില്‍ക്കാന്‍ പേടിഎം കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കാഷ്ബാക്ക് തട്ടിപ്പുവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 2017-18 വര്‍ഷത്തില്‍ കമ്പനിക്ക് 1,787 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.