ഡിജിറ്റൽ ടെക്നോളജി ആൻഡ് കൺസൾട്ടിംഗ് ഭീമനായ ഇൻഫോസിസ് ബുധനാഴ്ച മുൻനിര പ്രതിഭകളെ നിലനിർത്താനും ആകർഷിക്കാനുമായുള്ള വിപുലീകൃത സ്റ്റോക്ക് ഉടമസ്ഥാവകാശ പരിപാടി അവതരിപ്പിച്ചു. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർ ഇൻഫോസിസ് എക്സ്പാൻഡഡ് സ്റ്റോക്ക് ഓണർഷിപ്പ് പ്രോഗ്രാം 2019 അംഗീകരിച്ചു. ഇൻഫോസിസ് സിഇഒ സലിൽ പരേഖിന് 10 കോടി രൂപയുടെ ഓഹരികളാണ് ഇതുവഴി ലഭിക്കുന്നത്.
ജീവനക്കാരുടെ പ്രകടന മാനദണ്ഡം കണക്കാക്കിയാണ് ടോപ്പ് എക്സിക്യൂട്ടീവുകൾ മുതലുള്ളവർക്ക് ഓഹരി വീതിക്കുന്നത്. ഈ പദ്ധതി പ്രകാരം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യു.ബി പ്രവീൺ റാവുവിന് 4 കോടി രൂപയുടെ ഓഹരികൾ ലഭിക്കും. ജീവനക്കാരുടെ ദീർഘകാല ഇൻസെന്റീവുമായി ബന്ധപ്പെട്ടതാണ് പങ്കാളിത്ത മൂല്യം. കമ്പനിയുടെ ജീവനക്കാരുടെ ഉടമസ്ഥാവകാശം കൂടുതൽ വിപുലീകരിക്കാനും അത് വ്യാപിപ്പിക്കാനും ഇതുവഴി സാധിക്കും.
ഞങ്ങളുടെ ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ആസ്തിയെന്നും ഈ പദ്ധതിയിലൂടെ കമ്പനിയുടെ വളർച്ചയെ സഹായിക്കുന്ന എല്ലാ ജീവനക്കാർക്കും നേട്ടമുണ്ടാകുമെന്നും ജീവനക്കാർക്ക് കൂടുതൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ സാധിക്കുമെന്നും ഇൻഫോസിസ് സിഇഒ സലിൽ പരേഖ് പറഞ്ഞു. ജീവനക്കാർക്ക് കൂടി ഉടമസ്ഥാവകാശം സൃഷ്ടിക്കുന്നതിലൂടെ അവർക്ക് കമ്പനിയിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഗുണഭോക്താക്കളാകാനും സാധിക്കും.
ഇൻഫോസിസിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദ അറ്റാദായം 18 ശതമാനത്തിലേറെ ഉയർന്നു. മൂന്നാം പാദത്തിൽ ഇത് 17.8 ശതമാനമായിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ ഐടി സ്ഥാനനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം കൂടുതൽ ജീവനക്കാരെ നിയമിച്ചിരുന്നു. 2019 വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയിലെ പ്രമുഖ നാല് ഐടി കമ്പനികളിലായി 9.6 ലക്ഷം ജീവനക്കാരാണുള്ളത്. ഇതിൽ 23.7 ശതമാനം പേര്‍ ഇന്‍ഫോസിസ് ജീവനക്കാരാണ്.
malayalam.goodreturns.in