ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. എക്സിറ്റ് പോൾ ഫലങ്ങളും തിരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമായാൽ ഓഹരി വിപണിയിൽ ഇന്ന് എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് നിക്ഷേപകർ. തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമായാൽ നിലവിലെ നിലവാരത്തിൽ നിന്ന് സൂചികകൾ 10 ശതമാനം വരെ കൂടാനോ കുറയാനോ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
എന്നാൽ എക്സിറ്റ് പോളിന് അനുകൂലമായ ഫലമാണ് ഇന്ന് പുറത്തു വരുന്നതെങ്കിൽ തീർച്ചയായും ഓഹരി വിപണിയിൽ ഉയർച്ചയുണ്ടാകുമെന്നും അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. എകദേശം 1.5 മുതൽ 2 ശതമാനം വരെ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. മുൻകാല ചരിത്രവും ഇതേ രീതിയിലാണ്. എന്നാൽ ഫലത്തിൽ വലിയ വ്യതിയാനമുണ്ടായാൽ വിപണിയിലും വലിയ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നാണ് എഡെൽവീസ് പ്രൊഫഷണൽ ഇൻവസ്റ്റർ റിസേർച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ വോളറ്റിലിറ്റി ഇൻഡക്സ് ഇന്നലെ തന്നെ റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. മേയ് 22ന് വോളറ്റിലിറ്റി ഇൻഡക്സ് 30.18 എന്ന നിലയിലാണ് എത്തിയിരിക്കുന്നത്. നിഫ്റ്റിയിലെ ചില പ്രതിവാര ഓപ്ഷനുകൾ നൂറു ശതമാനത്തോളം കടന്നിട്ടുണ്ട്. ചില ഓപ്ഷനുകൾ 150 ശതമാനത്തിനു മുകളിലുമാണ്. ഇന്ന് 3 മുതൽ 5 ശതമാനം വരെയുള്ള നഷ്ട്ട സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ പറയുന്നു.
വോളറ്റിലിറ്റി ഉയർച്ച കാരണം ഈ സമയത്ത് നിക്ഷേപം നടത്തുന്നവർക്ക് റിസ്ക് വളരെ കൂടുതലായിരിക്കും. നിക്ഷേപങ്ങൾക്ക് പ്രതീക്ഷിക്കുന്നത്ര നേട്ടമുണ്ടാക്കാൻ ചിലപ്പോൾ കഴിഞ്ഞെന്നും വരില്ല. ഇന്നത്തെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞാൽ വോളറ്റിലിറ്റി ഇൻഡക്സ് 20 മുതൽ 25 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ, സൂക്ഷിച്ച് നിക്ഷേപം നടത്തിയില്ലെങ്കിൽ ലാഭം കുറയാനോ വൻ നഷ്ട്ടത്തിനോ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
malayalam.goodreturns.in